ന്യൂഡൽഹി: ത്രിപുരയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഎമ്മിനും തൃണമൂൽ കോൺഗ്രസിനും കനത്ത തിരിച്ചടി. ഇരുപാർട്ടികളിലെയും പ്രമുഖ നേതാക്കൾ ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിനിടെ ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി മാണിക് സാഹയുടെ സാന്നിധ്യത്തിലായിരുന്നു ഇരുനേതാക്കളുടെയും പാർട്ടി പ്രവേശനം.
ത്രിപുരയിലെ തൃണമൂൽ അദ്ധ്യക്ഷനായിരുന്ന സുബാൽ ഭോവ്മിക്, സിപിഎം നേതാവായ മൊബോഷർ അലിയുമാണ് പാർട്ടി വിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇരുനേതാക്കളുടെയും സംഭാവനകൾ പാർട്ടിയെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി പറഞ്ഞു. ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നും സംസ്ഥാനത്തെ ജനങ്ങളുടെ പിന്തുണയും വിശ്വാസ്യതയും തങ്ങൾക്കൊപ്പമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ആരും ശ്രദ്ധിക്കപ്പെടാതിരുന്ന ത്രിപുരയ്ക്ക് ആവശ്യമായ പ്രധാന്യം നൽകുകയും സംസ്ഥാനത്ത് വികസനമുണ്ടാവുകയും ചെയ്തത് നരേന്ദ്രമോദി പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷമാണ്. ഇത്രയും ചെറിയ സംസ്ഥാനമായിട്ട് പോലും ത്രിപുരയിൽ ആറ് പുതിയ ദേശീയ ഹൈവേകളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒരു അന്താരാഷ്ട്ര വിമാനത്താവളവും സംസ്ഥാനത്തിന് ലഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനത്തെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് സാധിച്ചുവെന്നും മുൻ തൃണമൂൽ നേതാവ് പറഞ്ഞു.
Comments