കൊല്ലം: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഇടത് എംഎൽഎ കെബി ഗണേഷ്‌കുമാർ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു. ജനങ്ങൾ എല്ലാം അറിയണമെന്നും അതിനായി ധവള പത്രം പുറത്തിറക്കണമെന്നും ഗണേഷ്‌കുമാർ ആവശ്യപ്പെട്ടു.
മുന്നണിയിൽ ആരോഗ്യപരമായ കൂടിയാലോചനയില്ലെന്നും വികസന രേഖയിൽ ചർച്ചയുണ്ടായില്ലെന്നും ഗണേഷ് കുമാർ വിമർശിച്ചു. വികസന രേഖ എഴുതി എകെജി സെന്ററിൽ ഏൽപ്പിച്ചിരുന്നെന്നും പക്ഷേ കാര്യമായ ചർച്ച നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനം കിട്ടുമെന്ന് ആഗ്രഹിച്ച് ഇരിക്കയല്ല താനെന്നും കസേര കിട്ടുമെന്ന് കരുതി ഒന്നും മിണ്ടാതിരിക്കാൻ സാധിക്കില്ലായെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
ഇടത് മുന്നണിയിലെ ഉൾപ്പോരാണ് ഗണേഷ്‌കുമാറിന്റെ പ്രതികരണത്തോടെ പുറത്തുവന്നിരിക്കുന്നത്. എൽഡിഎഫ് നിയമസഭാ കക്ഷി യോഗത്തിൽ കെ.ബി. ഗണേഷ് കുമാർ മന്ത്രിമാർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പല വിഷയങ്ങളും എൽഡിഎഫ് പാർലമെൻററി പാർട്ടി യോഗം കൂടുമ്പോൾ ചർച്ച ചെയ്യുമെന്നും അത് പുറത്തേക്ക് എങ്ങനെ വരുന്നെന്ന് പറയാൻ പറ്റില്ലെന്നുമായിരുന്നു വാർത്തയെ കുറിച്ചുളള ചോദ്യങ്ങൾക്ക് ഗണേഷ്‌കുമാർ നൽകിയ മറുപടി. ഘടകകക്ഷി നേതാവെന്ന നിലയിൽ എൽഡിഎഫ് യോഗത്തിൽ പറയേണ്ട കാര്യങ്ങൾ പറയുമെന്നും അതാണ് എംഎൽഎയുടെ ദൗത്യമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
മുൻപ് ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങളെ വിമർശിച്ചും ഗണേഷ് കുമാർ രംഗത്തുവന്നിരുന്നു. ഫെസ്റ്റിവൽ നടത്താനും ഫിലിം അവാർഡ് കൊടുക്കാനുമുള്ള ഓഫീസ് ആയി അക്കാദമി അധഃപതിച്ചെന്നായിരുന്നു പരാമർശം. നിയമസഭ പുസ്തക മേളയിൽ നടത്തിയ സെമിനാറിൽ സിനിമയെ കുറിച്ചുള്ള ചോദ്യങ്ങൾക്കായിരുന്നു ഗണേഷിന്റെ ഇത്തരത്തിലുള്ള മറുപടി.
പരാമർശത്തിനെതിരെ അക്കാദമി ചെയർമാൻ രഞ്ജിത്ത് പ്രതികരിച്ചിരുന്നു. അക്കാദമിയുടെ പ്രവർത്തനങ്ങൾ സ്ഥാപന ആസ്ഥാനത്തെത്തി പരിശോധിക്കാമെന്നും ഗണേഷ് കുമാർ തെറ്റിദ്ധാരണയുടെ പുറത്ത് സംസാരിക്കുകയാണെന്നും രഞ്ജിത്ത് പറഞ്ഞു. ഇങ്ങനെയുള്ള പരാമർശം ഗണേഷ് നടത്താൻ പാടില്ലായിരുന്നു എന്നും രഞ്ജിത്ത് കുറ്റപ്പെടുത്തിയിരുന്നു.
Comments