കോട്ടയം: ഭരണങ്ങാനത്ത് അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയത് രണ്ട് വട്ടം. രാഷ്‌ട്രീയ മുന്നണികൾ തമ്മിലുള്ള തർക്കം കാരണം എംഎൽഎയും എംപിയും ഒരേ കെട്ടിടത്തിന് വെവ്വേറെ ഉദ്ഘാടനം നിർവഹിച്ചത്.
പ്രവിത്താനം മാർക്കറ്റ് കവലയിലാണ് പുതിയ അംഗൻവാടി കെട്ടിടം നിർമ്മിച്ചത്. കഴിഞ്ഞ ദിവസം കെട്ടിടം പാലാ എംഎൽഎ മാണി.സി. കാപ്പൻ ഉദ്ഘാടനം ചെയ്തിരുന്നു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് വകയായിരുന്നു എംഎൽഎ പങ്കെടുത്ത പരിപാടി. എംഎൽഎ ഉദ്ഘാടനം നടത്തി മടങ്ങിയതിന് പിന്നാലെ ഇടത് ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കലിന്റെ വകയായിരുന്നു അടുത്ത ഉദ്ഘാടന പരിപാടി. രണ്ടാമത്തെ പരിപാടിയിൽ എംപി തോമസ് ചാഴിക്കാടനായിരുന്നു ഉദ്ഘാടകൻ.
ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് കെട്ടിടം നിർമ്മിച്ചത്. എന്നാൽ ഗ്രാമപഞ്ചായത്തുമായി കൂടിയാലോചന നടത്താതെ ജില്ലാ പഞ്ചായത്തംഗം സ്വന്തം നിലയിൽ ഉദ്ഘാടനം നടത്തിയെന്നാണ് പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫിന്റെ വാദം. എന്നാൽ അംഗൻവാടി കെട്ടിടത്തിന് ഫണ്ട് അനുവദിപ്പിക്കാൻ ജില്ലാ പഞ്ചായത്ത് അംഗം നടത്തിയ പ്രയത്‌നം യുഡിഎഫ് അവഗണിക്കുകയായിരുന്നെന്ന് എൽഡിഎഫും പരാതി ഉന്നയിക്കുന്നു. രണ്ട് ഉദ്ഘാടനത്തിന്റെ പേരിലും ചെലവാക്കിയത് നാടിന്റെ നികുതി പണമാണെന്നുള്ളതാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്ന കാര്യം.
Comments