ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി യുഎൻ പൊതുസഭ പ്രസിഡന്റ് സിസബ കൊറോസി. സെക്യൂരിറ്റി കൗൺസിൽ ഉൾപ്പടെയുള്ള യുഎൻ സംവിധാനങ്ങളിൽ പരിഷ്‌കരണം നടത്തേണ്ട പ്രാധാന്യത്തെ കുറിച്ച് ഇരുവരും ചർച്ച നടത്തി. ആഗോള രാഷ്‌ട്രീയ വിഷയങ്ങളും ഇരുവരുടെയും കൂടിക്കാഴ്ചയിൽ ചർച്ച വിഷയമായി.
ഐക്യരാഷ്‌ട്ര സഭയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വമെന്ന ആവശ്യത്തെ മതിയായ രീതിയിൽ പിന്തുണക്കാത്ത ചൈന, ഫ്രാൻസ്, റഷ്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങളുടെ നിലപാടിനെ കൊറോസി നിശിദമായി വിമർശിച്ചു. സെക്യൂരിറ്റി കൗൺസിലിൽ താത്കാലിക അംഗമെന്ന നിലയിൽ ഇന്ത്യ വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രശംസിച്ചു. ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷതയിൽ മൂന്നാംലോക രാഷ്‌ട്രങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും കൂടിക്കാഴ്ചയിൽ അദ്ദേഹം വ്യക്തമാക്കി.
ജനറൽ അസംബ്ലിയുടെ 77-മത് അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായാണ് കൊറോസി ഇന്ത്യ സന്ദർശിക്കുന്നത്. ആഗോള വിഷയങ്ങളിൽ ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മുൻനിർത്തി പരിഹാരം കാണാൻ ശ്രമിക്കുന്ന കൊറോസിയുടെ സമീപനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ കൊറോസി വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
2022 സെപ്റ്റംബർ 13-നാണ് 77-മത് യുഎൻ പൊതുസഭ അദ്ധ്യക്ഷനായി ഹംഗറിക്കാരനായ കൊറോസി സ്ഥാനമേറ്റത്. 2011-2012 കാലഘട്ടത്തിൽ പൊതുസഭാ യോഗത്തിൽ വൈസ് പ്രസിഡന്റായി സേവനമനുഷ്ടിച്ചിരുന്നു. കൂടാതെ ഐക്യരാഷ്‌ട്രസഭയിലെ ഹംഗറിയുടെ സ്ഥിര പ്രതിനിധിയിരുന്നു അദ്ദേഹം.
Comments