ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുന്ന പോലെ തന്നെ ഭാരതീയരുടെ ശ്രദ്ധാകേന്ദ്രമാണ് നിർമലാ സീതാരാമനും.അത് ഇന്നോ ഇന്നലെയോ തുടങ്ങിയ പതിവല്ല, കഴിഞ്ഞ അഞ്ച് വർഷമായി രാജ്യത്തിന്റെ പതിവാണ്. കാരണം മറ്റൊന്നുമല്ല… ധനമന്ത്രിയുടെ സാരിയാണ്!
ഇത്തവണയും സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ ഏറെ ചർച്ചാ വിഷയമായിരുന്നു നിർമലാ സീതാരാമന്റെ സാരിയും ആഭരണങ്ങളും. എല്ലാ വർഷത്തെയും പോലെ ഇന്ന് എന്തായിരുന്നു പ്രത്യേകത എന്നറിയാനാണ് ഇന്റർനെറ്റ് ലോകം കാത്തിരുന്നത്. കറുപ്പും സ്വർണവും കലർന്ന ബോർഡറോട് കൂടിയ ചുവപ്പ് നിറത്തിലുള്ള സാരി ധരിച്ചാണ് 2023-ലെ ബജറ്റ് അവതരിപ്പിക്കാനായി നിർമലാ സീതാരാമനെത്തിയത്. ഒപ്പം സ്വർണ നിറത്തിലുള്ള കമ്മലും വളകളും ധരിച്ച് അതി ലളിതമായാണ് ധനമന്ത്രി പാർലമെന്റിലെത്തിയത്. ഹിന്ദു സംസ്‌കാര പ്രകാരം ചുവപ്പ് സ്ത്രീ ശക്തിയുടെ പ്രതിരൂപമായ ദുർഗാദേവിയെ പ്രതിനിധീകരിക്കുന്നു. അതിനാലാണ് ചുവപ്പ് സാരിയിൽ എത്തിയത്.
2019 മുതൽ എല്ലാ ബജറ്റ് അവതരണത്തിലും ധനമന്ത്രിയുടെ സാരി ചർച്ച ചെയ്യപ്പെട്ടിരുന്നു. അന്ന് മുതലുള്ള ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി ധരിച്ചിരുന്നത് കൈത്തറിയിൽ നെയ്‌തെടുത്ത സാരികളായിരുന്നു എന്നത് എടുത്ത് പറയേണ്ടതാണ്. സാരിയോടുള്ള തന്റെ ഇഷ്ടം പൊതുവേദികളിലും അവർ പങ്കുവെച്ചിട്ടുണ്ട്. കൈത്തറിയെ പ്രോത്സാഹിപ്പിക്കുന്നയാളാണ് നിർമലാ സീതാരാമൻ. സിൽക്ക്, കോട്ടൺ, ഒഡീഷ തുടങ്ങിയ ഇടങ്ങളിലെ സാരികളോടാണ് ധനമന്ത്രിയ്‌ക്ക് പ്രത്യേക ഇഷ്ടം. ഒരോ വർഷവും പുതിയ വർണത്തിലും പാരമ്പര്യത്തിലുമുള്ള സാരി ആയിരുന്നു തിരഞ്ഞെടുത്തിരുന്നത്. അറിയാം സാരി വിശേഷങ്ങൾ…
കഴിഞ്ഞ വർഷത്തെ ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി ധരിച്ചത് റസ്റ്റ്-മെറൂൺ നിറത്തിലുള്ള ബോംകൈ സാരിയായിരുന്നു. വെള്ളി നിറത്തിലുള്ള ബോർഡർ ഉള്ള സാരി എത്തിയത് ഒഡീഷയിൽ നിന്നായിരുന്നു. 2021-ലെ ബജറ്റ് അവതരണത്തിനെത്തിയപ്പോൾ ചുവപ്പും ഓഫ് വൈറ്റും ചേർന്ന പോച്ചംപളളി സാരിയാണ് ധരിച്ചിരുന്നത്. തെലങ്കാനയിലെ ഭൂദാനിലുള്ള പോച്ചംപള്ളിയിൽ നെയ്‌തെടുത്ത സാരിയാണ് ഇത്. 2020-ൽ ക്രിസ്പ് യെല്ലോ-ഗോൾഡ് നിറത്തിലുള്ള സിൽക് സാരി ആണ് ധരിച്ചിരുന്നത്. നീല നിറത്തിലുള്ള ബോർഡറാണ് ഉണ്ടായിരുന്നത്.
2019-ലാണ് നിർമലാ സീതാരാമൻ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്. പ്രഥമ ബജറ്റ് അവതരണത്തിൽ പിങ്ക് മംഗൾഗിരി സാരിയിൽ തിളങ്ങിയാണ് മന്ത്രിയെത്തിയത്. ബജറ്റ് രേഖകൾ ബ്രീഫ് കേസിൽ കൊണ്ടുവരുന്ന പതിവ് മാറ്റിയതും അന്ന് മുതലായിരുന്നു. ദേശീയ മുദ്ര പതിപ്പിച്ച ചുവപ്പ് സിൽക് തുണിയിൽ പൊതിഞ്ഞാണ് ബജറ്റ് പേപ്പറുകൾ കൊണ്ടുവന്നത്.
Comments