വയനാട്: പത്മശ്രീ തിളക്കത്തിൽ അഭിമാനമായി മാറിയ കേരളത്തിന്റെ നെല്ലച്ഛനായ ചെറുവയൽ രാമനെ ആദരിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ്. പ്രാഞ്ചിയേട്ടന്മാരിൽ നിന്നും രാമേട്ടന്മാരിലേക്ക് പുരസ്കാരങ്ങൾ മാറുന്ന കാലമാണിതെന്നും രാമേട്ടന്റെ വീട്ടിലെത്തുമ്പോൾ ബിജെപി എന്ന പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിൽ അഭിമാനം തോന്നുന്നുവെന്നും ശ്യാംരാജ് പറഞ്ഞു. ചെറുവയൽ രാമനെ സംബന്ധിച്ചിടത്തോളം കൃഷി ചെയ്യുവാനുള്ള പിന്തുണയാണ് കേരള സർക്കാരിൽ നിന്നും ലഭിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പ്രാഞ്ചിയേട്ടന്മാരിൽ നിന്നും രാമേട്ടന്മാരിലേക്ക് പുരസ്കാരങ്ങളെത്തുന്നു. ഞങ്ങളിതു കഴിച്ചാൽ മതിയെന്ന് ഉദ്യോഗസ്ഥർ തീരുമാനിച്ചാൽ എങ്ങനെ ശരിയാവും? പത്മശ്രീ ജേതാവ് ചെറുവയൽ രാമേട്ടേൻ. തന്റെ ജീവിതം മുഴുവൻ കൃഷിക്കായി, പ്രകൃതിക്കായി നീക്കി വച്ച മഹാ മനുഷ്യൻ. പാരമ്പര്യമായി ഞങ്ങൾ കൃഷിക്കാരാണ്. ഞങ്ങൾക്ക് വേണ്ടതെന്തും ഞങ്ങളുടെ പറമ്പിൽ കൃഷി ചെയ്തെടുക്കുമായിരുന്നു. കുറച്ച് കാലം മുമ്പ് കുറേ ഉദ്യോഗസ്ഥരെത്തി, നിങ്ങളിങ്ങനുള്ള വീടുകളിൽ കഴിഞ്ഞാൽ മതിയെന്നും, ഇങ്ങനുള്ള ഭക്ഷണം കഴിച്ചാൽ മതിയെന്നും പറഞ്ഞു. ഞങ്ങൾ പുറത്തു നിന്നു കൊണ്ടു വന്ന നിറം കലർത്തിയ അരി കഴിച്ചു. ക്രമേണ ഞങ്ങളുടെ ആരോഗ്യം നഷ്ടപ്പെട്ടു. പക്ഷേ, ബ്രിട്ടീഷുകാരോടു പൊരുതി ജയിച്ച തലക്കരച്ചന്തുവിന്റെ പിന്മുറക്കാരൻ തോറ്റു കൊടുക്കാൻ തയ്യാറായില്ല. കൃഷി ചെയ്തു. വീണ്ടും വീണ്ടും കൃഷി ചെയ്തു. അപൂർവയിനം നെൽവിത്തുകളും, പച്ചമരുന്നുകളും മണ്ണിൽ വിളയിച്ച്, അവ ഭാവി തലമുറയ്‌ക്കായി പകുത്തു വച്ചു. രാമേട്ടന്റെ അഭിപ്രായത്തിൽ ഓരോ ഗോത്ര വിഭാഗവും ഓരോ തരത്തിലുള്ള പ്രതിസന്ധികളാണ് നേരിടുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കൃഷി ചെയ്യുവാനുള്ള പിന്തുണയാണ് സർക്കാരിൽ നിന്നും ലഭിക്കേണ്ടത്’.
‘യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ അഖിൽ കൃഷ്ണ, ശരത് കുമാർ എന്നിവരോടൊപ്പം രാമേട്ടന്റെ വീട്ടിലെത്തുമ്പോൾ ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിൽ അഭിമാനവും, പ്രസ്ഥാനത്തോട് ബഹുമാനവും തോന്നി. കാരണം അർഹിക്കുന്ന കൈകളിൽ തന്നെയാണ് ഇപ്പോൾ പുരസ്കാരങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത്. 1971 മുതൽ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടും ORS ലായനിയുടെ പിതാവ് യശശരീരനായ ദിലീപ് മഹലനാബിസിന് പത്മവിഭൂഷൺ ലഭിച്ചത് 2023-ൽ മോദി സർക്കാരിന്റെ കാലത്ത് മാത്രമാണെന്ന് കൂടിയോർക്കണം. അതേ, ഇന്ത്യ മാറുകയാണ്. പ്രാഞ്ചിയേട്ടന്മാരിൽ നിന്നും രാമേട്ടന്മാരിലേക്ക് പുരസ്കാരങ്ങൾ മാറുന്ന നീതിപൂർവമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിച്ചിരിക്കുന്നത് എന്നതിൽ നമുക്കഭിമാനിക്കാം’ എന്ന് ശ്യാംരാജ് ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments