കൊച്ചി: പേരുകളിലും വിലാസങ്ങളിലും ഉണ്ടായ പിഴവുകൾ പിഎഫ്‌ഐയിൽ ഇല്ലാത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കാരണമായെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യിൽ നിന്ന് കണ്ടെത്തിയ സ്വത്തുക്കളുടെ പേര്, വിലാസം, സർവേ നമ്പർ എന്നിവയിലെ ചില സാമ്യങ്ങൾ കാരണം തെറ്റുകൾ കടന്നുകൂടിയെന്നും ഇത് സംഘടനയുമായി ബന്ധമില്ലാത്ത വ്യക്തികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കാരണമായെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു.
സെപ്തംബർ 23 ന് പിഎഫ്‌ഐ നടത്തിയ നിയമവിരുദ്ധമായ ഹർത്താലിനിടെ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ കെഎസ്ആർടിസിക്കുണ്ടായ നാശനഷ്ടങ്ങൾക്കായി 5.20 കോടി രൂപ രണ്ടാഴ്ചയ്‌ക്കുള്ളിൽ പിഎഫ്‌ഐ നൽകണമെന്ന് കഴിഞ്ഞ വർഷം സെപ്റ്റംബർ 30 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പരിമിതമായ സമയത്തിനുള്ളിൽ ഈ നടപടിക്രമങ്ങളെല്ലാം ആരംഭിച്ചതിനാൽ, കണ്ടെത്തിയ വസ്തുവിന്റെ പേര്, വിലാസം, സർവേ നമ്പർ മുതലായവയിൽ ചില തെറ്റുകൾ കടന്നുകൂടി. തുടർന്നാണ് സംഘടനയുമായി ബന്ധമില്ലാത്ത വ്യക്തികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്ക് പോകാൻ കാരണം. പിഴവുകൾ സംഭവിച്ചതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ, ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾ നിർത്തിവയ്‌ക്കാൻ ലാൻഡ് റവന്യൂ കമ്മീഷണർക്കും സംസ്ഥാന പോലീസ് മേധാവിക്കും സർക്കാർ നിർദ്ദേശം നൽകിയിരുന്നു.
കഴിഞ്ഞ ജനുവരി 18 ലെ ഉത്തരവിലെ നിർദ്ദേശങ്ങൾ പാലിച്ച്, പിഎഫ്‌ഐയുമായി ബന്ധപ്പെട്ട 209 ആളുകളുടെ സ്വത്തുക്കൾ സർക്കാരിലേക്ക് കണ്ടുകെട്ടാനാണ് ജില്ലാ കളക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകിയത്. ഇതിൽ 177 പേരുടെ സ്വത്തുക്കളുടെ കാര്യത്തിൽ ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ നടപടി പൂർത്തിയാക്കിയിട്ടുണ്ട്.
കണ്ടുകെട്ടൽ നടപടികൾ പൂർത്തിയാക്കി ജനുവരി 23നോ അതിനുമുമ്പോ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സംസ്ഥാന സർക്കാരിനോട് നേരത്തെ നിർദേശിച്ചിരുന്നു. നേരത്തെ, നിരോധിത പിഎഫ്ഐയിൽ നിന്നും അതിന്റെ സെക്രട്ടറിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള നിർദ്ദേശം പാലിക്കാത്തതിന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ മാപ്പ് പറഞ്ഞിരുന്നു.
Comments