ന്യൂഡൽഹി: സൈന്യത്തിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാനുള്ള അഗ്നിവീർ റിക്രൂട്ട്‌മെൻറ് രീതി പരിഷ്‌കരിച്ച് കരസേന. റിക്രൂട്ട്‌മെൻറിന്റെ ഭാഗമായി നടക്കുന്ന പ്രവേശന പരീക്ഷ ഇനി മുതൽ ആദ്യം നടത്തും. തുടർന്നാകും കായിക ക്ഷമത, വൈദ്യ പരിശോധനകൾ നടത്തുക. പുതിയ മാറ്റങ്ങൾ വ്യക്തമാക്കിയുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം കരസേന പുറത്തുവിട്ടിരുന്നു.
നിലവിലെ രീതി പ്രകാരം ആദ്യം ഉദ്യോഗാർത്ഥികളുടെ കായിക ക്ഷമത പരീക്ഷയാണ് നടത്തിയിരുന്നത്. ഇതിൽ വിജയിക്കുന്നവരെ വൈദ്യ പരിശോധന നടത്തും. അവസാന നടപടി എന്ന നിലയ്‌ക്കാണ് പ്രവേശന പരീക്ഷ നടന്നിരുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. 2023-24 കാലയളവിൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കാണ് പുതിയ റിക്രൂട്ട്‌മെൻറ് രീതി ബാധകമാകുക.
അപേക്ഷകരുടെ എണ്ണത്തിലുണ്ടായ വർദ്ധനവാണ് റിക്രൂട്ട്‌മെൻറ് രീതി പരിഷ്‌കരിക്കാൻ കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. ഓരോ നഗരങ്ങളിലും ഒന്നര ലക്ഷത്തോളം പേരാണ് ഒന്നാം ഘട്ട റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത്.
ആദ്യ ഘട്ടത്തിൽ 19,000 അഗ്നിവീരന്മാരെ സൈന്യം റിക്രൂട്ട് ചെയ്തിരുന്നു. ഈ ബാച്ച് ഈ വർഷം പകുതിയോടെ സൈനിക സേനവനം ആരംഭിക്കും. മാർച്ചിൽ നടക്കുന്ന രണ്ടാം ഘട്ട റിക്രൂട്ട്‌മെന്റിൽ 21,000 പേരെക്കൂടി റിക്രൂട്ട് ചെയ്യുമെന്ന് സൈന്യം അറിയിച്ചു.
Comments