കണ്ണൂർ: വ്യാഴാഴ്ച ഗർഭിണിയടക്കം രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ കാറിൽ പെട്രോൾ കുപ്പികൾ ഉണ്ടായിരുന്നില്ലെന്ന് ഫോറൻസിക്ക് അധികൃതർ. അപകടത്തിൽ കത്തിയമർന്ന കാറിലെ അവശിഷ്ടങ്ങൾ ഫൊറൻസിക്ക് വിഭാഗം പരിശോധനയ്‌ക്കയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊട്രോൾ കുപ്പികൾ സൂക്ഷിച്ചിരുന്നതായി പ്രചാരണമുണ്ടായത്.
എന്നാൽ ഇത്തരം വാർത്തകൾ വേദനാജനകമാണെന്ന് മരിച്ച റീഷയുടെ അച്ഛൻ പറഞ്ഞു. ആശുപത്രിയിൽ പോകുന്നതിനാൽ രണ്ട് കുപ്പിവെള്ളം കാറിൽ കരുതിയിരുന്നു, കൂടാതെ കുറച്ച് വസ്ത്രങ്ങളും. മറ്റൊന്നും കാറിൽ ഉണ്ടായിരുന്നില്ല. വിട്ടിൽ നിന്ന് ആശുപത്രിയിൽ പോകുന്ന വഴിയിൽ നിരവധി പെട്രോൾ പമ്പുകളുണ്ട്. പിന്നെ എന്തിന് പെട്രോൾ വാങ്ങി കുപ്പിയിൽ വെക്കണം- വിശ്വനാഥൻ ചോദിക്കുന്നു.
കണ്ണൂരിലെ അഗ്‌നിരക്ഷ ഓഫീസിന് മുന്നിലെത്തിയപ്പോൾ കാറിൽ നിന്ന് എന്തൊ കരിയുന്ന മണം ഉണ്ടായിരുന്നു. പെട്ടന്നാണ് സ്റ്റിയറിങിന്റെ അടിയിൽ നിന്നും തീ കത്തിയത്. കാർ നിർത്തി പിൻ സീറ്റിലുള്ളവർ ഇറങ്ങി. കാറിന്റെ മുൻഡോർ എത്ര ശ്രമിച്ചിട്ടും തുറക്കാൻ സാധിച്ചില്ല. അപ്പോഴേക്കും തീ ആളിക്കത്തുകയായിരുന്നു എന്നും വിസ്വനാഥൻ പറഞ്ഞു.
പ്രജിത്തിന്റെയും റീഷയുടെയും മരണകാരണം ശരീരത്തിനേറ്റ പൊള്ളലാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. പോലീസ് സർജൻ അഗസ്റ്റസ് ജോസഫിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടന്നത്. ഇരുവരുടെയും ആന്തരികാവയവങ്ങളെ പൊള്ളൽ ബാധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റീഷയുടെ വയറ്റിൽ ഉണ്ടായിരുന്ന കുഞ്ഞിനെ അമ്മയ്‌ക്കൊപ്പം തന്നെയാണ് സംസ്‌കരിച്ചത്.
പ്രസവവേദനയെത്തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്ന വഴിയിലാണ് കുറ്റിയാട്ടൂർ ഉരുവച്ചാലിലെ കെ.കെ. റീഷ (26), ഭർത്താവ് ടി വി പ്രജിത്ത് (35) എന്നിവർ അപകടത്തിൽ മരിച്ചത്.
Comments