തിരുവനന്തപുരം: ബജറ്റിൽ ഇന്ധനങ്ങൾക്ക് സെസ് ഏർപ്പെടുത്തിയത് സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വില കൂട്ടിയത് കേന്ദ്ര സർക്കാരാണെന്നും എന്തുകൊണ്ട് അത് പറയുന്നില്ലെന്നും ഗോവിന്ദൻ മാദ്ധ്യമങ്ങളോട് ചോദിച്ചു. ചെറിയ കാര്യങ്ങൾ പോലും വലുതാക്കി കാണിക്കുന്നവെന്നും പ്രചരണങ്ങൾക്ക് പിന്നിൽ ബൂർഷ്വാ മാദ്ധ്യമങ്ങളാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.
കേന്ദ്രത്തിന്റെ നികുതിയെ അടിസ്ഥാനമാക്കിയാണ് ഇന്ധനത്തിന്റെ മുഴുവൻ വിലയും വർദ്ധിച്ചിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല, രാജ്യത്ത് മുഴുവൻ ഇങ്ങനെയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില രാജ്യമൊട്ടാകെ വർദ്ധിച്ചുവരികയാണ്. അതിനെക്കുറിച്ച് ആർക്കും പരാതിയില്ല. എല്ലാവരും അതിനെ പിന്തുണയ്ക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.
പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയതിനെതിരെ കടുത്ത പ്രതിഷേധമാണ് സർക്കാർ നേരിടുന്നത്. മുന്നണിക്ക് അകത്തു നിന്നുതന്നെ നിരവധി വിമർശനങ്ങൾ ഇതിനോടകം ഉയർന്നുകഴിഞ്ഞു.
സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് ബജറ്റെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തിന്റെ സാമ്പത്തിക വളർച്ച രണ്ടക്കത്തിലെത്തിയത് സുശക്തമായ മുന്നേറ്റം സൂചിപ്പിക്കുന്നതാണ്. 2012ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് നമ്മുടേത്. നമ്മുടെ കാർഷിക – വ്യവസായ മേഖലകൾ പുത്തനുണർവിന്റെ പടവുകളിലാണ്. ഈ വികസനയാത്രയ്ക്ക് വേഗം കൂട്ടുകയും കൂടുതൽ ഉത്തേജനം നൽകുകയും ചെയ്യുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Comments