കൊല്ലം: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ ഫോർ സ്റ്റാർ റിസോർട്ടിലെ താമസം വിവാദത്തിൽ. കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ റിസോർട്ടിലാണ് ചിന്ത കുടുംബത്തിനൊപ്പം ഒന്നേമുക്കാൽ വർഷം താമസിച്ചത്. പ്രതിദിനം 8000 രൂപ വാടകയുള്ള റിസോർട്ടിൽ താമസിക്കാൻ സിപിഎം നേതാവിന് എവിടെ നിന്ന് പണം ലഭിച്ചെന്നാണ് ഉയരുന്ന ചോദ്യം.
8000ൽ അധികം ദിവസ വാടകയുള്ള ഹോട്ടലിൽ 21 മാസം താമസിക്കാൻ 38 ലക്ഷത്തോളം രൂപ ചിലവ് വരും. ഇത്രയും പണം ചിന്തയ്‌ക്ക് എവിടെ നിന്ന ലഭിച്ചെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു സുനിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനും വിജിലൻസിനും പരാതി നൽകി.
വിവാദത്തിന് പിന്നാലെ റിസോർട്ടിൽ താമസിച്ചിരുന്നതായി വ്യക്തമാക്കി ചിന്ത ജെറോം രംഗത്തുവന്നു. അമ്മയുടെ ആയുർവേദ ചികിത്സയ്‌ക്കായാണ് റിസോർട്ടിൽ താമസിച്ചതെന്നും ആരോപിക്കപ്പെടുന്നത് പോലെ അത്രയും വലിയ തുക നൽകേണ്ടി വന്നില്ലെന്നുമാണ് ചിന്തയുടെ അവകാശ വാദം. പ്രതിമാസം ഇരുപതിനായിരം രൂപ മാത്രമാണ് മാസ വാടകയായി നൽകിയതെന്നും ചിന്ത പറഞ്ഞു.
വാഴക്കുല പ്രബന്ധ വിവാദത്തിന് തൊട്ടുപിന്നാലെ തന്നെ ഇത്തരം ഒരു ആരോപണം കൂടി ഉയർന്നുവന്നത് പാർട്ടിയ്‌ക്ക് പുതിയ പ്രതിസന്ധി ആയിരിക്കുകയാണ്. പ്രബന്ധ, ശമ്പള കുടിശ്ശിക വിവാദങ്ങൾ പ്രതിഛായയ്‌ക്ക് മങ്ങൽ ഏൽപ്പിച്ചെന്നാണ് സിപിഎം വിലയിരുത്തൽ.
Comments