ന്യൂഡൽഹി: ഭൂകമ്പം നാശം വിതച്ച തുർക്കിക്കും സിറിയക്കും സഹായവുമായി ഇന്ത്യ. ‘ഓപ്പറേഷൻ ദോസ്ത്’ എന്ന പേരിൽ മരുന്നുകൾ രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ എന്നിവ നൽകിയതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ട്വീറ്റ് ചെയ്തു. മരുന്നുകൾ, രക്ഷാപ്രവർത്തനത്തിനും പരിചരണത്തിനും ആവശ്യമായ സാമഗ്രികൾ എന്നിവയുമായാണു കരസേന, ദേശീയ ദുരന്തനിവാരണസേന സംഘങ്ങൾ തുർക്കിയിൽ എത്തിയത്. തങ്ങളുടെ വ്യോമാതിർത്തിയിലൂടെ പറക്കാൻ പാക്കിസ്താൻ അനുമതി നിഷേധിച്ചതിനാൽ സേനാ വിമാനങ്ങൾ ദീർഘ ദൂരം സഞ്ചരിച്ചാണ് ഇരു രാജ്യങ്ങളിലുമെത്തിയത്.
ഭൂകമ്പത്തിൽ ഉണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും വേദനിക്കുന്നുവെന്നും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുച്ചേരുന്നതായും പ്രധാനമന്ത്രി തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ അനുശോചനം അറിയിക്കുകയും ഇന്ത്യൻ ജനത ഭൂകമ്പബാധിതർക്കൊപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞത്.
ലോകത്തെ ഞെട്ടിച്ച ഭൂകമ്പം തിങ്കളാഴ്ചയാണ് തുർക്കിയിൽ സംഭവിച്ചത്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം അനുഭവപ്പെട്ടത്. തെക്ക്-കിഴക്കൻ തുർക്കി സിറിയൻ അതിർത്തി മേഖലയിൽ കരമൻമറാഷ് നഗരത്തോട് ചേർന്നാണ് ആദ്യം ഭൂചലനമുണ്ടായത്.
മണിക്കൂറുകൾക്കകം വീണ്ടും തുടർ ചലനം അനുഭവപ്പെടുകയായിരുന്നു. 7.5 തീവ്രത അനുഭവപ്പെട്ട ഭൂചലനമാണ് ദശലക്ഷം ജനസംഖ്യയുള്ള തെക്കുകിഴക്കൻ നഗരമായ ഗാസിയാൻടെപ്പിന് സമീപമുള്ള എകിനോസ് പട്ടണത്തിന് സമീപം വീണ്ടും അനുഭവപ്പെട്ടത്. നിരവധി കെട്ടിടങ്ങൾക്കാണ് നാശനഷ്ടം ഉണ്ടായത്. നഗരങ്ങളിൽ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
Comments