തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ എം.എ. ബേബിക്കും എ. വിജയരാഘവനുമെതിരേ കടുത്ത വിമർശനം ഉന്നയിച്ച് എ.കെ. ബാലൻ. കഴിഞ്ഞ ദിവസം കൽക്കത്തയിൽ ചേർന്ന സെൻട്രൽ കമ്മിറ്റി യോഗത്തിലാണ് ബാലൻ വിമർശനം ഉന്നയിച്ചത്. തെലങ്കാനയിലും ആന്ധ്രയിലും സിപിഎമ്മിൽ ഉയർന്നുവന്ന അഴിമതി, സ്വത്വവാദ പരാതികൾ എന്നിവ പരിശോധിക്കാൻ പി.ബി. അന്വേഷണ കമ്മിഷനെ നിർദ്ദേശിച്ചിരുന്നു. ഈ കമ്മിഷനിൽ അശോക് ധാവ്‌ളെയെക്കോപ്പം കേരളത്തിൽ നിന്നുള്ള എം.എ. ബേബിയും എ. വിജയരാഘവനും അംഗങ്ങളാണ്.
അന്വേഷണ കമ്മിഷൻ റിപ്പോർട്ട്, യോഗത്തിൽ ചർച്ചയ്‌ക്കെടുക്കവെയാണ് കമ്മിഷൻ അംഗങ്ങളായ ബേബിയും വിജയരാഘവനും സ്വീകരിച്ച നിലപാടിനെ ബാലൻ ചോദ്യം ചെയ്തത്. കേന്ദ്ര നേതൃത്വം അറിയാതെ സംസ്ഥാനത്ത് ‘ബഹുജൻ ലെഫ്റ്റ് പാര്ട്ടി’ എന്ന പുതിയ പാർട്ടിയുണ്ടാക്കിയെന്നാണ് തെലങ്കാനയിലെ പരാതി. ആന്ധ്രാപ്രദേശിൽ സംസ്ഥാന സമ്മേളനം അട്ടിമറിച്ച് സെക്രട്ടറിയെയും സെക്രട്ടേറിയേറ്റിനെയും നിശ്ചയിക്കുകയും അഴിമതി ആരോപണ വിധേയരെ നേതൃത്വം സംരക്ഷിച്ചെന്നുമാണ് ആന്ധ്രയിൽ നിന്നുള്ള പരാതി.
ആരോപണങ്ങളിൽ കഴമ്പില്ലെന്നും തെലുങ്കാനയിലെ രാഘവുലു ഉൾപ്പെടെയുള്ള നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് ബേബിയും വിജയരാഘവനും സിസിയിൽ സ്വീകരിച്ചത്. എന്നാൽ ധാവ്‌ളെ ഇതിനെതിരെ വിയോജിക്കുകയും പരാതി ഗൗരവമുള്ളതാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ചത്തെ സിസിയിൽ ബേബി റിപ്പോർട്ട് അവതരിപ്പിച്ചെങ്കിലും ധാവ്ളെയുടെ വിയോജനക്കുറിപ്പ് തമസ്‌കരിക്കുകയായിരുന്നു. ഇതിനെ എ.കെ. ബാലൻ ചോദ്യം ചെയ്യുകയായിരുന്നു. സമാന്തര പാർട്ടിയുണ്ടാക്കുന്നതും സ്വത്വവാദം പ്രോത്സാഹിപ്പിക്കുന്നതും ഗൗരവ പ്രശ്നങ്ങളല്ലേയെന്ന് ബാലൻ ചോദിച്ചു. വിമർശനം മറ്റു സി.സി. അംഗങ്ങളും ഏറ്റെടുത്തതോടെ വിമർശനം അംഗീകരിച്ച് സി.സി. റിപ്പോർട്ട് പിൻവലിക്കുകയും വിഷയം വീണ്ടും പി.ബി. പരിശോധിക്കുമെന്നും തീരുമാനിച്ചു.
കാരാട്ട് പക്ഷത്തെ പ്രമുഖനായ ബി.വി. രാഘവുലുനെതിരെയുള്ള ബാലന്റെ രംഗപ്രവേശത്തോടെ എല്ലാകാലവും കാരാട്ടിനോപ്പം നിൽക്കാറുള്ള കേരള ഘടകത്തിലെ വിള്ളൽ മറ നീക്കി പുറത്തായതായാണ് വിലയിരുത്തൽ.
Comments