അഗർത്തല : ദക്ഷിണേഷ്യയിലേക്കുള്ള പ്രവേശന കവാടമായി ത്രിപുരയെ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുരയിൽ ബിജെപി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി അംബാസയിലെ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.’ഗോത്രവർഗക്കാരെ അംഗീകരിക്കുന്ന നടപടികളിലൂടെയാണ് ബിജെപി സർക്കാർ സാമുഹ്യ വികസനം ലക്ഷ്യമിടുന്നത്. ത്രിപുരയിൽ എച്ച്‌ഐആർഎ (ഹൈവേകൾ, ഇന്റർനെറ്റ്, റെയിൽവേകൾ, എയർവേകൾ) വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പദ്ധതികൾ സർക്കാർ ഉടൻ ജനങ്ങളിലേക്ക് എത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ത്രിപുരയിൽ ദേശീയപാതകളുടെ നീളം ഇരട്ടിയാക്കാനുള്ള പ്രവർത്തനങ്ങൾ അതിവേഗത്തിൽ നടക്കുകയാണ്. ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ സ്ഥാപിക്കുന്ന ജോലി ത്രിപുരയിൽ നടക്കുന്നുണ്ട്. കഴിഞ്ഞ എട്ട് വർഷത്തിനിടെ ത്രിപുരയിൽ മൂന്നിരട്ടി ഒപ്റ്റിക്കൽ ഫൈബർ സ്ഥാപിച്ചു, ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതിനായി ത്രിപുരയിൽ ഏകദേശം 5,000 കിലോമീറ്റർ പുതിയ റോഡുകൾ നിർമ്മിച്ചു’. പ്രധാനമന്ത്രി വ്യക്തമാക്കി.
‘അഗർത്തലയിൽ പുതിയ വിമാനത്താവളം നിർമ്മിച്ചു.ഗ്രാമങ്ങളിലേക്ക് ഒപ്റ്റിക്കൽ ഫൈബറും 4ജി സൗകര്യങ്ങളും ഉപയോക്താക്കളിൽ എത്തിക്കാൻ പദ്ധതി തുടങ്ങിയിരിക്കുകയാണ്. ഭവനം, ആരോഗ്യം, വരുമാനം എന്നീ ഘടകങ്ങൾ മുൻനിർത്തിയാണ് ത്രിപുരയെ ശാക്തീകരിക്കുന്നത്. ‘പ്രധാനമന്ത്രി ആവാസ് യോജന’ പദ്ധതി വന്നതോടെ പാവപ്പെട്ടവരുടെ ജീവിതത്തിൽ സാമ്പത്തിക മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവർക്ക് ബിജെപി സർക്കാർ മൂന്ന് ലക്ഷം വീടുകൾ നിർമ്മിച്ച് നൽകിയിട്ടുണ്ട്’ ത്രിപുരയിലെ ജനങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കിസാൻ പദ്ധതിയിൽ ഉൾപ്പെട്ട എല്ലാ കർഷകരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചിട്ടുണ്ട്. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഈ തുക വർദ്ധിപ്പിക്കും’ അദ്ദേഹം അറിയിച്ചു.
ഇന്ന് സംസ്ഥാനത്ത് സ്ത്രീ ശാക്തീകരണമുണ്ട്, ജീവിക്കാനുള്ള സൗകര്യമുണ്ട്. പതിറ്റാണ്ടുകളായി, കോൺഗ്രസിന്റെയും കമ്യൂസിസ്റ്റ് പാർട്ടിയുടെയും കീഴിലായിരുന്ന ഭരണത്തിൽ ത്രിപുരയുടെ വികസനം തടസ്സപ്പെട്ടിരുന്നു. എന്നാൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ വികസനം തിരികെ കൊണ്ടുവരികയും സംസ്ഥാനത്ത് അതിക്രമം വേരോടെ പിഴുതെറിയുകയും ചെയ്തു. രാജ്യത്തെ പൗരന്മാരുടെ എല്ലാ ആശങ്കകളും ഇല്ലാതാക്കാൻ സർക്കാർ രാപ്പകൽ അധ്വാനിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടികാട്ടി.
ത്രിപുരയിലെ 60 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 16-ന് നടക്കും. 55 നിയമസഭാ സീറ്റുകളിലേക്ക് ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് സീറ്റുകൾ ബിജെപി സഖ്യമായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയ്‌ക്ക് വിട്ടുകൊടുത്തു. പ്രസിഡന്റ് ജെപി നദ്ദയും ത്രിപുര മുഖ്യമന്ത്രി മണിക് സാഹയും ചേർന്ന് വ്യാഴാഴ്ച പ്രകടന പത്രിക പുറത്തിറക്കിയിരുന്നു.
Comments