ന്യൂഡൽഹി: മുൻ കോയമ്പത്തൂർ എംപി സി.പി. രാധാകൃഷ്ണനെ ഝാർഖണ്ഡ് ഗവർണറായി രാഷ്‌ട്രപതി ദ്രൗപദി മുർമു നിയമിച്ചു. ഝാർഖണ്ഡ് ഗവർണർ രമേശ് ബയാസിനെ മഹാരാഷ്‌ട്ര ഗവർണറായും നിയോഗിച്ചു. ഭഗത് സിംഗ് കോഷിയാരിയുടെ രാജി രാഷ്‌ട്രപതി അംഗീകരിച്ചതിനെ തുടർന്നാണ് രമേശ് ബയാസിനെ മഹരാഷ്‌ട്ര ഗവർണറായി നിയമിച്ചിരിക്കുന്നത്.
തമിഴ്നാട് തിരുപ്പൂർ സ്വദേശിയായ സി.പി. രാധാകൃഷ്ണൻ 1998 മുതൽ 2004 വരെ കോയമ്പത്തൂരിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. ബിജെപി കേരള ഘടകത്തിന്റെ പ്രഭാരിയായും ചുമതല വഹിച്ചിട്ടുണ്ട്.
ലഫ്. ജനറൽ കൈവല്യ ത്രിവിക്രം പർനായിക് അരുണാചൽ പ്രദേശിൽ ഗവർണറായി രാഷ്‌ട്രപതി നിയമിച്ചു. ഗുലാം ചന്ദ് കഠാരിയ അസമിലും ശിവ പ്രതാവ് ശുക്ല ഹിമാചൽപ്രദേശിലും ഗവർണർമാരാകും. അരുണാചൽപ്രദേശ് ഗവർണറായ ബ്രിഗേഡിയർ ബി.ഡി.മിശ്രയെ ലഡാക്ക് ലഫ്. ഗവർണറാക്കി. റിട്ട. ജസ്റ്റിസ് എസ്.അബ്ദുൽ നസീറിനെ ആന്ധ്രയുടെയും ലക്ഷ്മൺ പ്രസാദ് ആചാര്യയെ സിക്കിമിന്റെ ഗവർണറായും നിയമിച്ചു. ഹിമാചൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് ബിഹാർ ഗവർണർ. ഛത്തീസ്ഗഡ് ഗവർണറായിരുന്ന അനുസൂയ ഉയിക്യെയെ മണിപ്പുർ ഗവർണറാകും. മണിപ്പുർ ഗവർണർ ലാ. ഗണേശനെ നാഗാലാൻഡിൽ നിയമിച്ചു. ബിഹാർ ഗവർണർ ഫാഗു ചൗഹാനെ മേഘാലയയിലേക്കും മാറ്റി.
Comments