രഞ്ജിത് ജി കാഞ്ഞിരത്തിൽ
മധ്യതിരുവിതാംകൂറിലെ പഞ്ചപാണ്ഡവ പ്രതിഷ്ഠിതങ്ങളായ വിഷ്ണു ക്ഷേത്രങ്ങൾ തൃച്ചിറ്റാറ്റ് ശ്രീകൃഷ്ണക്ഷേത്രം, തൃപ്പുലിയൂർ ശ്രീകൃഷ്ണക്ഷേത്രം, തിരുവാറന്മുള ശ്രീകൃഷ്ണ (പാർത്ഥസാരഥി) ക്ഷേത്രം, തൃക്കൊടിത്താനം, തിരുവൻവണ്ടൂർ എന്നിവ ലോകപ്രശസ്തങ്ങളാണ്. ഈ മഹാക്ഷേത്രങ്ങളോടൊപ്പം അതേ തലയെടുപ്പോടെ നിൽക്കുന്ന, പാണ്ഡവമാതാവായ കുന്തി പ്രതിഷ്ഠിച്ച ദുർഗ്ഗാദേവി വാണരുളുന്ന ക്ഷേത്രമാണ് മുതുകുളം ശ്രീ പാണ്ഡവർ കാവ് ദേവീക്ഷേത്രം. ആലപ്പുഴ ജില്ലയിൽ കായംകുളത്തിനടുത്ത് മുതുകുളത്താണ് ഈ മഹാക്ഷേത്രം സ്ഥിതിചെയ്യുന്നത് .
മഹാഭാരതത്തിലെ പലസംഭവങ്ങൾക്കും രംഗവേദിയായിത്തീർന്ന സ്ഥലമാണ് മധ്യതിരുവിതാംകൂർ. പാണ്ഡവരെ ചുട്ടുകൊല്ലാൻ വാരാണാവതത്തിൽ ദുര്യോധനൻ അരക്കില്ലം നിർമ്മിച്ച കഥ പ്രശസ്തമാണ്. ആ അരക്കില്ലത്തിൽ നിന്നും രക്ഷപ്പെട്ട അവർ വനവാസത്തിലായി. ആ സമയത്ത് പാണ്ഡവർ അമ്മ കുന്തീ ദേവിയോടും ദ്രൗപദിയോടുമൊപ്പം ഖാണ്ഡവവനം ഉൾപ്പെടുന്ന ഇവിടം സന്ദർശിച്ചതായി വിശ്വസിക്കപ്പെടുന്നു. മക്കളുടെ സംരക്ഷണത്തിനായി അമ്മയായ കുന്തീദേവി നിത്യവും ദുർഗ്ഗാദേവിയെ പ്രാർത്ഥിക്കുമായിരുന്നു. അങ്ങിനെ നിത്യപൂജയ്‌ക്കായി കുന്തി ഉണ്ടാക്കിയ വിഗ്രഹമാണ് ഇവിടുത്തേത്. ആ മൂലബിംബത്തെ പഞ്ചലോഹത്താൽ തീർത്ത കവചം കൊണ്ട് സംരക്ഷിച്ചിരിക്കുന്നുവെന്നാണ് വിശ്വാസം.
സമീപത്തുള്ള കുശവന്മാരുടെ ആലയിൽ നിന്നുമാണ് ഇതിനാവശ്യമുള്ള ചെളി എടുത്തത്. ഈ സ്ഥലം കാളിയേഴുത്ത് എന്ന പേരിൽ ഇപ്പോഴും അവിടെയുണ്ട്. ഘോരവനപ്രദേശമായിരുന്ന അവിടെ ഇടതൂർന്ന കദളിവാഴക്കാടുകളുണ്ടായിരുന്നു. കുന്തി നിത്യവും നിവേദ്യമായി ദേവിക്ക് സമർപ്പിച്ചിരുന്നത് അതിമധുരവും ഔഷധമൂല്യവുമുള്ള കദളിപ്പഴങ്ങളായിരുന്നു. ആ കദളിപ്പഴനിവേദ്യത്തിൽ സംപ്രീതയായ ‘അമ്മ പാണ്ഡവരെ അപ്പോഴും പിന്നീട് അജ്ഞാത-വനവാസക്കാലത്തും സംരക്ഷിച്ചു പൊന്നുവെന്നാണ് ഐതീഹ്യം. ഈ ക്ഷേത്രത്തിനടുത്തുള്ള പ്രശസ്തമായ മണ്ണാറശാല നാഗരാജക്ഷേത്രത്തിന്റെ ഉദ്ഭവത്തിനും ഖാണ്ഡവ ദാഹവുമായി ബന്ധപ്പെട്ട ഐതീഹ്യമുണ്ട്. ബകവധം നടന്ന ഏകചക്ര എന്ന ഗ്രാമം ഹരിപ്പാട് ആണെന്ന് പറയപ്പെടുന്നു.
കിഴക്ക് ദർശനമായാണ് പാണ്ഡവർകാവ് ക്ഷേത്രം. വിശാലമായ ചുറ്റുമതിലും നാലമ്പലവും ആനക്കൊട്ടിലും മുല്ലപ്പന്തലും ആരെയും ആകർഷിക്കും. ക്ഷേത്ര മതിലിനകത്തെ പഞ്ചാര മണൽ നിറഞ്ഞ മുറ്റവും അതിൽ തലയുയർത്തി നിൽക്കുന്ന അശ്വത്ഥ വൃക്ഷങ്ങളും ഗ്രാമക്കാഴ്ചയ്‌ക്ക് പ്രത്യേക ചാരുത പകരും. ചുറ്റുമതിലിനുള്ളിൽ സുന്ദരമായ രണ്ടു വലിയ കുളങ്ങളുണ്ട്. ഉപദേവന്മാരായി നാലമ്പലത്തിനുള്ളിൽ ശ്രീമഹാഗണപതി ഭഗവാനും പുറത്ത് ശ്രീധർമ്മശാസ്താവും പിൻഭാഗത്ത് ഘണ്ഡാകർണമൂർത്തിയും യക്ഷിയമ്മയും നാഗങ്ങളും നിലകൊള്ളുന്നു. ഭക്ത ജനക്കൂട്ടായ്മയായ “കദളിപ്രിയ” നട്ടുപരിപാലിക്കുന്ന നക്ഷത്രവൃക്ഷ വനം ആരെയും ആകർഷിക്കും.
കദളിപ്പഴനിവേദ്യമാണ് ഇവിടുത്തെ പ്രധാന വഴിപാട്. അമ്മക്ക് കദളിപ്പഴം നിവേദിച്ച് മനമുരുകി പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ട കാര്യസിദ്ധിയാണ് ഫലമെന്നാണ് വിശ്വാസം. കദളിപ്പഴം കൊണ്ടുള്ള തുലാഭാരവും പ്രസിദ്ധമാണ്. വിദ്യാ വിജയത്തിനും രോഗശാന്തിക്കും ഔഷധങ്ങൾ ഫലപ്രദമാകാനും വേണ്ടി നിവേദിച്ച കദളിപ്പഴം ഭുജിക്കുവാൻ വേണ്ടി വിദൂര ദേശങ്ങളിൽ നിന്നുപോലും ധാരാളം ഭക്തർ ഇവിടെ എത്തിച്ചേരുന്നു.
മധ്യ തിരുവിതാംകൂറിലെ ക്ഷേത്രങ്ങളുടെ പ്രത്യേകതയായ ജീവത എഴുന്നെള്ളത്തിനും പേരുകേട്ടതാണ് പാണ്ഡവർകാവ്. ക്ഷേത്രങ്ങളിലെ ദേവതയുടെ ചൈതന്യം ആവാഹിച്ച ബിംബത്തിനെ ജീവതയിലേറ്റി രണ്ടു വാഹകർ തോളിൽ വച്ച് പ്രത്യേക താളമേളങ്ങൾക്കൊപ്പം ചുവടുവെച്ച് കളിക്കുന്നു. ആ സമയം ദേവതക്ക് അകമ്പടിപോകുന്ന പ്രത്യക രീതിയിലുള്ള വലിയ കുടകളെ മെഴുവട്ടക്കുട എന്ന് പറയും.
മധ്യതിരുവിതാംകൂറിലെ ക്ഷേത്രങ്ങളുടെ തനതായ ആചാര രൂപമായ ഈ ജീവത നൃത്തത്തിനു പ്രാദേശികമായി വൻ സ്വീകാര്യതയാണ് ഉള്ളത്. ധനു-മകരം മാസങ്ങളിൽ തങ്ക ജീവതയിലേറി ‘അമ്മ തന്റെ മക്കളുടെ ഭവനങ്ങൾ സന്ദർശിക്കുന്നു. ഇവിടുത്തെ കർഷക ജനത തങ്ങളുടെ വിളവിന്റെ ഒരു ഭാഗം അമ്മക്ക് നിറപറയായി സമർപ്പിക്കുന്നു.
പറ ചങ്ങഴി നാഴി എന്നീ അളവ് ഉപകരണങ്ങളിൽ ദ്രവ്യം (സാധാരണയായി നെല്ല്) സമർപ്പിക്കുന്നതാണ് ഈ ആചാരം. നെല്ല് കൂടാതെ അവിൽ, മലർ, ശർക്കര, പഴം എന്നിവയൊക്കെ സമർപ്പിക്കാറുണ്ട്. അഞ്ച് ദ്രവ്യങ്ങൾ ഒരേ സമയം സമർപ്പിക്കുന്ന അൻപൊലി വഴിപാടും ഈ പ്രദേശങ്ങളിൽ സാധാരണമാണ്.
വിശേഷ ദിവസങ്ങൾ.
തൃക്കാർത്തിക നവരാത്രി തിരുവാതിര എന്നിവ ക്ഷേത്രത്തിൽ വിപുലമായി ആചരിക്കുന്നു. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ക്ഷേത്രോത്സവം കുംഭമാസത്തിലാണ് (ഫെബ്രുവരി -മാർച്ച് ) . കുംഭപ്പൂരം നാലാം നാൾ വരുന്ന രീതിയിൽ കൊടിയേറും. ആദ്യത്തെ നാല് ദിവസം ക്ഷേത്രാചാരങ്ങൾ മാത്രമേയുള്ളൂ. നാലാം ദിവസമാണ് പൂരം ആറാട്ട്. അതിനായി അടുത്തുള്ള കരുണാമുറ്റം ശിവക്ഷേത്രത്തിലേക്കു ദേവി, തിടമ്പിലേറി ആനപ്പുറത്ത് യാത്രയാകുന്നു.
കുംഭത്തിലെ കൊടും ചൂടിൽ പാണ്ഡവർകാവിൽ കൊടിയേറി നാല് നാൾക്കകം വേനൽ മഴയെത്തുമെന്നത് അച്ചട്ടാണ്. ജഗദ് ജനനിയുടെ പൂരം ആറാട്ടിന് ഇന്ദ്രദേവൻ മഴമേഘങ്ങളെ അയക്കുന്നുവെന്നാണ് വിശ്വാസം. ആ പുതുവെള്ളത്തിലാണ് അമ്മയുടെ പൂരം ആറാട്ട്. ഇത് ദർശിക്കുവാൻ വൻ പുരുഷാരം തന്നെ അവിടെയെത്തും.
കൊടിയേറി പത്താം നാൾ തിരുവാറാട്ട് മഹോത്സവമാണ്. അന്ന് സമീപ പ്രദേശങ്ങളിലെ അഞ്ച് ക്ഷേത്രങ്ങളിൽ നിന്നുള്ള ഭഗവതിമാർ ജീവതയേറി ഇവിടെയെത്തും. കരുണാമുറ്റം ശിവക്ഷേത്രത്തിന് നിന്ന് ചെണ്ടമേളത്തിന്റെയും ഗജവീരന്മാരുടെയും അകമ്പടിയോടെ അഞ്ച് ഭഗവതിമാർ പാണ്ഡവർകാവിലേക്ക് പോകും. ഈ ചടങ്ങിന് കൂട്ടംകൊട്ട് അഥവാ കൂടി എഴുന്നെള്ളത്ത് എന്ന് പറയും.
നയനാന്ദകരമായ ഈ കാഴ്ച കാണാൻ പതിനായിരങ്ങളാണ് ഓരോ വർഷവും എത്തുക. തന്റെ സങ്കേതത്തിലേക്ക് വരുന്ന ഭഗവതിമാരെ ആനയിക്കുവാൻ പാണ്ഡവർകാവിലമ്മ എഴുന്നെള്ളുന്നതും ഒടുവിൽ യാത്ര ചോദിക്കുന്നതും ഉപചാരം ചൊല്ലിപ്പിരിയുന്നതും ഭക്തർക്ക് രോമാഞ്ചമുണ്ടാക്കുന്ന കാഴ്ചയാണ്.
ദേവതയുടെ ചൈതന്യവർദ്ധനവിനായി സമർപ്പിക്കുന്ന ഉത്സവ ബലി, പള്ളിവേട്ട, ഉരുളിച്ച എന്നിവ ഇവിടുത്തെ ഉത്സവത്തിന്റെ ഭാഗമായ സവിശേഷ ആചാരങ്ങളാണ്. ഉത്സവ സമയത്ത് അതാത് കരക്കാർ അമ്മക്ക് നിവേദിക്കാനുള്ള കദളി കുലകൾ മേളവാദ്യ ഘോഷത്തോടെ ആനപ്പുറത്തേറ്റി ക്ഷേത്രത്തിൽ സമർപ്പിക്കുന്ന വർണ്ണാഭമായ ചടങ്ങാണ് ഉരുളിച്ച.
തവിൽ, നാഗസ്വരം എന്നെ വാദ്യങ്ങൾ പ്രത്യേക രീതിയിൽ മിശ്രണം ചെയ്ത നാദ മധുരവും കർണ്ണാനന്ദകരവുമായ സേവ എന്ന പരിപാടി ഇവിടുത്തെ ഉത്സവത്തിന്റെ പ്രത്യേകതയാണ് .
ഇവിടുത്തെ മറ്റൊരു വിശ്വാസ ദൃഢമായ വഴിപാടാണ് ചമയ വിളക്ക്. ഓടിൽ രൂപകൽപ്പന ചെയ്ത പ്രത്യേക തരം വിളക്കാണിത്. സ്ത്രീകളാണ് ഈ വഴിപാട് നടത്തുക. ഉത്സവ നാളുകളിൽ കൊടിയേറ്റ് മുതൽ പത്താം ദിവസം കൊടി ഇറങ്ങുന്നതുവരെ വ്രതശുദ്ധിയോടെ ഈ വിളക്കുമെടുത്ത് പ്രധാനപ്പെട്ട ക്ഷേത്രാചാരങ്ങൾക്കും ആറാട്ടിനും അമ്മയെ ഭക്തകൾ അനുഗമിക്കും.
നൈവേദ്യവും ക്ഷേത്രത്തിൽ ലഭിക്കുന്ന മറ്റു ഭക്ഷണവും കഴിച്ചുകൊണ്ട് വിളക്കെടുക്കുന്നവർ പത്ത് ദിവസവും ക്ഷേത്രത്തിൽ തന്നെ തങ്ങണം. വിളക്കെടുത്തുകൊണ്ട് ഏതുകാര്യത്തിനായി ദേവിയോട് പ്രാർത്ഥിച്ചാലും അത് നടന്നിരിക്കുമെന്നാണ് അനുഭവസാക്ഷ്യം. നെടുമംഗല്യത്തിനും ആഗ്രഹപ്രാപ്തിക്കുമായി വഴിപാട് നേർന്ന് ചമയവിളക്ക് എടുക്ക്ുവാനുള്ള ആളുകളുടെ എണ്ണം ഓരോ വർഷവും ഉത്സവകാലത്തും ഇരട്ടിയെങ്കിലുമായി കൂടിക്കൂടി വരികയാണ്.
വേലകളിയാണ് പാണ്ഡവർകാവിലെ ഉത്സവത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട ആകർഷണം. തിരുമുമ്പിൽ വേലയും കുളത്തിൽ വേലയും ഇവിടെയുണ്ട്. ഇത് കാണാനായി നിരവധിപേർ എത്തുന്നു.
ഉത്സവ സമയത്ത് സമീപ പ്രദേശങ്ങളിലെ മറ്റു ഭഗവതിമാർ ജീവതയിൽ എഴുന്നള്ളി അമ്മയുടെ ഉത്സവത്തിൽ പങ്കാളികളാകുന്ന വർണാഭമായ ചടങ്ങിനെ കൂട്ടംകൊട്ട് എന്നാണ് പറയുന്നത്.
ഇതിനായി ക്ഷേത്ര മതിലിന് പുറത്ത് കലാസുഭഗമായ കൂട്ടംകൊട്ടമ്പലം എന്നൊരു നിർമ്മിതി തന്നെയുണ്ട്. പാണ്ഡവർകാവിലെ കൂട്ടംകൊട്ടമ്പലം നിലവിൽ ഭക്ത ജനക്കൂട്ടായ്മയായ കദളിപ്രിയ ഭംഗിയായി പരിപാലിക്കുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ക്ഷേത്രത്തിന്റെ താന്ത്രികാവകാശം ഹരിപ്പാട് കിഴക്കേ പുല്ലാംവഴി ഇല്ലത്തിനാണ്. തട്ടാമുറി, കോയിക്കൽ കുടുംബത്തിനു മേളത്തിന്റെയും, മണിവേലിൽ വാര്യത്തിനു കഴകത്തിന്റെയും അവകാശം നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
പഞ്ചപാണ്ഡവന്മാരാൽ പ്രതിഷ്ഠിക്കപ്പെട്ട മറ്റു ക്ഷേത്രങ്ങൾ ആയ ത്രിച്ചിറ്റാറ്റ് ശ്രീകൃഷ്ണ ക്ഷേത്രം, തൃപ്പുലിയൂർ ശ്രീകൃഷ്ണ ക്ഷേത്ര , തിരുവാറന്മുള ശ്രീകൃഷ്ണ ക്ഷേത്രം, തൃക്കൊടിത്താനം, തിരുവൻവണ്ടൂർ ശ്രീ കൃഷ്ണ ക്ഷേത്രം എന്നിവയാണ്. നാലമ്പല ദർശനം പോലെ ധാരാളം ഭക്തർ എത്തിച്ചേരുന്ന തീർത്ഥാടനമാണ് ഇപ്പോൾ പഞ്ചപാണ്ഡവഃ ക്ഷേത്ര ദർശനവും. തൃച്ചിറ്റാറ്റ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നിർമാല്യ ദർശനം കണ്ടുതൊഴുത്, പുലിയൂർ, ആറന്മുള ,തൃക്കൊടിത്താനം, തിരുവൻവണ്ടൂർ എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്തി പാണ്ഡവർകാവിൽ എത്തി തൊഴുത് കദളിപ്പഴ നൈവേദ്യം കഴിച്ച് പ്രാർഥിച്ചാൽ, അഭിവൃദ്ധി, ഇഷ്ടകാര്യ ലാഭം എന്നിവയുണ്ടാകുമെന്നാണു വിശ്വാസം. ഈ തീർഥയാത്രയിൽ നിരവധി ഭക്തർ പങ്കുചേരുന്നു. ഇപ്പോൾ കേരളത്തിലെ വിവിധ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും പഞ്ചപാണ്ഡവക്ഷേത്ര ദർശനത്തിനായി ടൂർ പാക്കേജ് നടപ്പിലാക്കുന്നുണ്ട്. അതുകൂടാതെ സർവ്വാഭീഷ്ടസിദ്ധിദായകമായ കദളിപ്പഴ നൈവേദ്യത്തെ കുറിച്ചറിഞ്ഞ് അതിനും തുലാഭാരത്തിനുമായി വിദൂര ദേശങ്ങളിൽ നിന്ന് പോലും ആളുകൾ നിത്യവും എത്തിച്ചേരുന്നു.
മുതുകുളം എന്ന ദേശത്തിനും സമസ്ത ലോകങ്ങൾക്കും അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് വാണരുളുന്ന പാണ്ഡവർകാവിലമ്മയെ സ്തുതിച്ചുകൊണ്ട് പ്രശസ്ത സംസ്‌കൃത പണ്ഡിതൻ മഹാകവി മുതുകുളം ശ്രീധർ എഴുതിയ ഈ വരികൾ അന്വർത്ഥമാണ്.
‘….അംബ പാണ്ഡവവനി നിവാസിനി
ചണ്ഡ ദൈത്യ നികരപ്രഭഞ്ജിനി
സമ്പദം കലയകാമിതാർത്ഥദേ
ശംഭവാത്മ കലയാത്മ നോദിനി
അമ്മേ പാണ്ഡവർകാവിൽ
വാഴുമഖില ക്ഷേമ പ്രദ ശ്രീമയി …
നേന്മേനിപ്പുതുപൂവെതിർത്തിരുവുടൽച്ചേണാൽ ശിവാലംബയായ്
സമ്മോദം സകലർക്കു-
മേകിയുലകം പാലിക്കുമാത്മപ്രഭേ !
നിൻ മായാവരവൈഭവക്കരിമിഴിക്കോൺ
ഞങ്ങളെക്കാക്കണേ….!
(ഇവിടെ ചേർത്തിരിക്കുന്ന ഫോട്ടോകൾ എടുത്തത് ജഗദീഷ് രേവതി ,പ്രശാന്ത് കുമാർ SR ,ശരത് ശങ്കർ ,ശ്രീകുമാർ പടീറ്റതിൽ ,രഞ്ജിത് പിള്ള എന്നിവരാണ് )
Comments