കോണാക്രി: എബോളയ്‌ക്ക് സമാനമായ രോഗം ഇക്വറ്റോറിയൽ ഗിനിയയിൽ കണ്ടെത്തി. മാർബർഗ് വൈറസ് ബാധയാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടർന്ന് ഒൻപത് പേർ മരിച്ച പശ്ചാത്തലത്തിൽ പ്രദേശത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുമായുള്ള ആശയവിനിമയത്തിന് ശേഷം ആവശ്യമെങ്കിൽ ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന് ആരോഗ്യമന്ത്രി മിതോഹ ഒൻഡോ അയേകബ പറഞ്ഞു.
മനുഷ്യന്റെ ആന്തരികാവയവങ്ങളെ മാരകമായി ബാധിക്കുന്ന വൈറസാണ് മാർബർഗ്. പഴംതീനി വവ്വാലുകളിൽ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. കഠിനമായ പനി,തലവേദന, ദേഹാസ്വസ്ഥ്യം തുടങ്ങിയ ലക്ഷണങ്ങളാണ് തുടക്കത്തിൽ പ്രകടമാക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ഏഴുദിവസത്തിനുള്ളിലാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
തീവ്ര വ്യാപന ശേഷിയുള്ള രോഗമാണ് മാർബർഗ് വൈറസ്. രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ കഴിഞ്ഞതിനാൽ നിരവധി ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞെന്നും വ്യാപന തോത് കുറയ്‌ക്കാൻ സാധിച്ചെന്നും ലോകാരോഗ്യ സംഘടനയുടെ റീജിയണൽ ഡയറക്ടർ ഡോ മാറ്റ്ഷിഡിസോ മൊയ്തി പറഞ്ഞു. കൃത്യസമയത്ത് ഉചിതമായ രീതിയിൽ നടപടി സ്വീകരിച്ച ഗിനിയൻ സർക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു.
പ്രദേശത്ത് രോഗവ്യാപനം തടയാനുള്ള നടപടികൾ സ്വീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 500-ഓളം ആരോഗ്യ പ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട്. പ്രവിശ്യകളിലെ വീടുകൾ സന്ദർശിച്ച് രോഗം ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് ആരോഗ്യ സംഘം. കൂടാതെ ആവശ്യമായ പ്രതിരോധ മരുന്നുകളും സംഘം നിർദ്ദേശിക്കുന്നുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേമാണെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു.
Comments