പട്ന: സൈന്യത്തിൽ 30 ശതമാനം റിസർവേഷൻ മുസ്ലീം യുവാക്കൾക്ക് നൽകണമെന്ന ജെഡിയു നേതാവിന്റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. എന്തുകൊണ്ടാണ് അപ്രകാരം പറഞ്ഞതെന്ന് തിരക്കുമെന്നായിരുന്നു നിതീഷിന്റെ മറുപടി.
ജെഡിയു നേതാവായ ഗുലാം റസൂൽ ബല്യാവിയായിരുന്നു വിവാദ പ്രസ്താവന നടത്തിയത്. പാകിസ്താനിൽ നിന്നുള്ള ഭീകരരെ കൈകാര്യം ചെയ്യാൻ കേന്ദ്ര സർക്കാരിന് ഭയമുണ്ടെങ്കിൽ ഇന്ത്യൻ സൈന്യത്തിലേക്ക് നിയമിക്കുന്ന 30 ശതമാനം പേരെ മുസ്ലീം സമുദായത്തിൽ നിന്ന് തിരഞ്ഞെടുക്കണമെന്നായിരുന്നു ബല്യാവിയുടെ ആവശ്യം. ബിഹാറിലെ നവാദയിൽ ഇന്ദ്ര-ഇ-ശരിയ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു വിവാദ പ്രസ്താവന.
ഇന്ത്യൻ സൈന്യത്തെയും മതനേതാക്കളെയും സനാതന ധർമ്മത്തെയും അധിക്ഷേപിക്കുന്നതാണ് ബല്യാവിയുടെ വാക്കുകളെന്ന് ബിജെപി വക്താവ് നിഖിൽ ആനന്ദ് വിമർശിച്ചിരുന്നു. സംഭവം വലിയ വിവാദമായതോടെ ഒടുവിൽ പാർട്ടി തലവൻ നിതീഷ് കുമാർ തന്നെ പ്രതികരണവുമായി രംഗത്തെത്തി.
ചിലയാളുകൾക്ക് കുറച്ചധികം സംസാരിക്കുന്ന ശീലമുണ്ടെന്നായിരുന്നു ഇക്കാര്യത്തിൽ ബിഹാർ മുഖ്യമന്ത്രി നൽകിയ ആദ്യ പ്രതികരണം. ”നമ്മുടെ നാട്ടിൽ കുറേ പേർക്കുള്ള ഒരു ശീലമാണിത്.. ഒരുപാട് സംസാരിക്കും.. അദ്ദേഹത്തെ കാണുമ്പോൾ എന്തായാലും ചോദിക്കുന്നതാണ്. എന്താണ് പറയാനുദ്ദേശിച്ചതെന്നും എന്തുകൊണ്ടാണിങ്ങനെ പറഞ്ഞതെന്നും അന്വേഷിക്കും ” നിതീഷ് കുമാർ മാദ്ധ്യമങ്ങളെ അറിയിച്ചു.
Comments