തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ മാസം ഭണ്ഡാര വരവായി ലഭിച്ചത് 4,57,89,842 രൂപ. രണ്ട് കിലോ 504 ഗ്രാം 900 മില്ലിഗ്രാം സ്വർണവും 28 കിലോ വെള്ളിയും ലഭിച്ചു. ഇതിന് പുറമേ ഇ-ഹുണ്ടി വഴി 1,39,631 രൂപയും ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ധനലക്ഷ്മി ബാങ്കിനായിരുന്നു എണ്ണൽ ചുമതല.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ക്ഷേത്രത്തിൽ ഭണ്ഡാരം വരവായി 6,86,88,183 രൂപ ലഭിച്ചിരുന്നു. ഇതിന് പുറമേ നാല് കിലോ 619 ഗ്രാം 400 മില്ലിഗ്രാം സ്വർണം, 18 കിലോ 300 ഗ്രാം വെള്ളി എന്നിവയും ലഭിച്ചു. അന്ന് സിഎസ്ബി ബാങ്കിനായിരുന്നു ഭണ്ഡാരം എണ്ണലിന്റെ ചുമതല.
ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ശബരിമലയിലെ കണിക്ക എണ്ണി തീർത്തത്. ആകെ പത്ത് കോടിയുടെ നാണയങ്ങളാണ് ഭണ്ഡാരത്തിലുണ്ടായിരുന്നത്. രണ്ട് ഘട്ടമായി 1,220 ജീവനക്കാരാണ് നാണയങ്ങൾ എണ്ണാൻ വേണ്ടിയിരുന്നത്. ശബരിമല സീസണിന് മുന്നേയുള്ള മാസപൂജകൾ മുതലുള്ള നാണയങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം ലഭിച്ച തീർത്ഥാടനമാണ് ഈ പ്രാവശ്യത്തേതെന്നാണ് റിപ്പോർട്ട്.
Comments