കണ്ണൂർ: നിർണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി. പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയിട്ടുണ്ടെന്ന തില്ലങ്കേരിയുടെ വെളിപ്പെടുത്തലിലൂടെ വെട്ടിലായിരിക്കുകയാണ് സിപിഎം. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി. ഫേയ്സ്ബുക്ക് കമന്റിലൂടെയാണ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ. എടയന്നൂരിലെ പാർട്ടി നേതാക്കൾ തങ്ങളെക്കൊണ്ട് കൊലപാതകം ചെയ്യിച്ചെന്നാണ് ആകാശ് തുറന്നടിച്ചത്.
‘എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ട് കൊലപാതകം നടത്തിച്ചത്. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ടം വയ്‌ക്കലുമാണ് നേരിടേണ്ടി വന്നത്. പാർട്ടി തള്ളിയതോടെയാണ് സ്വർണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോൾ തുറന്നു പറയുന്നത്’ എന്ന് ആകാശ് പറഞ്ഞു.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ്ബി പോസ്റ്റിന് കമന്റായാണ് ആകാശ് തില്ലങ്കേരിയുടെ നിർണായക വെളിപ്പെടുത്തൽ. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ആകാശ് തില്ലങ്കേരിയും സിപിഎം പ്രാദേശിക നേതാക്കളും തമ്മിൽ വാക്കു തർക്കമുണ്ടായിരുന്നു. ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്ഐ നേതാവ് ഷാജർ ട്രോഫി നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള തുറന്നു പറച്ചിലുകൾക്ക് വഴി തുറന്നത്. പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന വെളിപ്പെടുത്തൽ വാർത്തയായതോടെ ആകാശ് തില്ലങ്കേരിയെ പരാമർശിക്കുന്ന പോസ്റ്റ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സരീഷ് പിൻവലിച്ചു.
Comments