ന്യൂഡൽഹി : ഇന്തോ-ടിബറ്റൻ അതിർത്തി പോലീസിന്റെ ഏഴ് അധിക ബറ്റാലിയനുകൾക്ക് അംഗീകാരം. സുരക്ഷ കാബിനറ്റ് കമ്മറ്റിയാണ് അംഗീകാരം നൽകിയത്. കേന്ദ്ര സായുധ പോലീസ് സേനയുടെ അംഗബലം 10 ശതമാനമായി ഉയർത്തിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
ഏഴ് അധിക ബറ്റാലിയനുകൾക്ക് പുറമേ 47 പുതിയ ബോർഡർ ഔട്ട് പോസ്റ്റുകളും 12 സ്‌റ്റേജിംഗ് ക്യാമ്പുകളും വിന്യസിപ്പിക്കുന്നുണ്ട്. അതിർത്തി നിരീക്ഷണങ്ങൾ വ്യാപിപ്പിക്കുന്നതിനാണ് കൂടുതൽ സേനയെ സജ്ജമാക്കുന്നത്. 2020-ലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.
പുതിയ ബിഒപികളുടെയും സ്റ്റേജിംഗ് ക്യാമ്പുകളുടെയും നിർമ്മാണം നടന്നുവരുന്നതിനാലാണ് പുതിയ ബറ്റാലിയനെ സേനയിൽ ഉൾപ്പെടുത്തുന്നത്. ഏഴ് ബറ്റാലിയനുകളുടെ മേൽനോട്ടത്തിനായി പുതിയ ആസ്ഥാനവും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. അരുണാചൽ പ്രദേശിന് വേണ്ടിയാണ് ബറ്റാലിയനുകളെ സജ്ജമാക്കുന്നത്.
ബറ്റാലിയനുകൾക്കും പുതിയ ആസ്ഥാനത്തിനുമായി 9,400 തസ്തികകളാണ് ഒരുങ്ങുന്നതെന്ന് അധികൃതർ അറിയിച്ചു. നിലവിലുള്ള 88,430 ഐടിബിപി ഉദ്യോഗസ്ഥരിൽ നിന്നും 97,830-ലേക്ക് ഉയർത്തുകയാണ് സേനയുടെ ലക്ഷ്യം. ഇന്ത്യ-ചൈന അതിർത്തി സംരക്ഷണമാണ് ഐടിബിപിയുടെ പ്രധാന ചുമതല. 176 ബിഒപികളാണ് നിലവിൽ സ്ഥാപിച്ചിട്ടുള്ളത്.
Comments