അഗർത്തല: തെക്ക് കിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ ഇന്ന് നിയമസഭ തിരഞ്ഞെടുപ്പ്. 60 സീറ്റുകളിലായി 20 വനിതകൾ ഉൾപ്പെടെ 256 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 3,337 ബൂത്തുകളാണ് സംസ്ഥാനത്തെ 28.53 ലക്ഷം വോട്ടർമാർക്കായി ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴിനും വൈകുന്നേരം നാലിനും ഇടയിലാണ് വോട്ടെടുപ്പ്.
ഇടത് പാർട്ടികൾ അക്രമം അഴിച്ചുവിടാൻ സാദ്ധ്യയയുള്ളതിനാൽ സംസ്ഥാനത്ത് കനത്ത
സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 25,000 ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലകൾക്കായും 31,000 പേരെ വിവിധ സേനകളിൽ നിന്നുമായി നിയോഗിച്ചിട്ടുണ്ട്. 3337 പോളിങ് സ്റ്റേഷനിൽ 1128 എണ്ണത്തെ പ്രശ്നബാധിതമായും 240 എണ്ണത്തെ അതീവ പ്രശ്നബാധിതമായും പ്രഖ്യാപിച്ചു.
വൻ വിജയത്തോടെ സംസ്ഥാനത്ത് ഭരണം നിലനിർത്താൻ സാധിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കേന്ദ്ര നേതാക്കൾ അടക്കം എത്തി പഴുതടച്ച പ്രചരണമാണ് സംസ്ഥാനത്ത് പാർട്ടി നടത്തിയത്. വികസനം മുൻ നിർത്തിയുള്ള ക്യാമ്പൈനിൽ കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ത്രിപുരയ്ക്കായി നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രചരണം.
ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുന്ന സിപിഎം കോൺഗ്രസ് സഖ്യത്തിന്റെ മറ്റൊരു പരീക്ഷണശാല ആകുകയാണ് ത്രിപുര. സഖ്യത്തിൽ കോൺഗ്രസ് 13 സീറ്റിലും സിപിഎം 47 സീറ്റുകളിലും മത്സരിക്കുന്നു. പുതുതായി രൂപീകരിച്ച തിപ്ര മോത്ത പാർട്ടി 42 സീറ്റുകളിലും ജനവിധി തേടുന്നു. 58 സ്വതന്ത്രരും മത്സര രംഗത്തുണ്ട്.
നിലവിൽ സംസ്ഥാന നിയമസഭയിൽ 36 അംഗങ്ങളാണ് എൻഇഡിഎയ്ക്കുള്ളത്. അതിൽ 32 ബിജെപിയും നാല് സഖ്യകക്ഷി ഐപിഎഫ്ടിയുമാണ്. കോൺഗ്രസിന് ഒന്നും സിപിഎമ്മിന് 14 ഉം സീറ്റുകളുണ്ട്.
Comments