ജയ്പൂർ: ജയ്പൂരിൽ തെരുവ് നായയെ മൂന്ന് പേർ ചേർന്ന് അടിച്ചുകൊന്നു. സോദാലയിലെ സുശീൽപുര മേഖലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവം നടന്ന കോളനിയിൽ താമസിക്കുന്ന സ്ത്രീയാണ് മൂന്ന് പ്രതികൾക്കെതിരെ സോധാല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഈയിടെയായി പ്രദേശത്തും പരിസരങ്ങളിലും ആളുകളെ നായ കടിച്ചതായാണ് റിപ്പോർട്ട്.
അജ്ഞാതരായ മൂന്ന് യുവാക്കൾ തെരുവ് നായയെ അടിച്ച് കൊന്നുവെന്ന് സുശീൽ പുരയിലെ സ്ത്രീ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് സോധാല പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സത്പാൽ സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
നായയ്ക്ക് പേവിഷബാധ ഉള്ളതാതി നാട്ടുകാർ പറഞ്ഞ സാഹചര്യത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിക്കുമെന്നും എസ്എച്ച്ഒ കൂട്ടിച്ചേർത്തു. പ്രതികളായ യുവാക്കളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും, ഐപിസി സെക്ഷൻ 429 പ്രകാരമാണ് കേസെടുത്തതെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ വർഷം നവംബറിൽ ഡൽഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിൽ ഗർഭിണിയായ നായയെ ഒരു സംഘം ആളുകൾ അടിച്ചുകൊന്നിരുന്നു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ, പ്രതികൾ സമീപത്തെ കോളേജിലെ വിദ്യാർത്ഥികളാണെന്ന് ആരോപിച്ച് പ്രദേശത്തെ നാട്ടുകാർ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ഡൽഹി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ന്യൂ ഫ്രണ്ട്സ് കോളനി പരിസരത്ത് വെച്ച് പ്രതികൾ തെരുവ് നായയെ വടികൊണ്ട് അടിച്ച് കൊന്നു, ശേഷം മൃതദേഹം തുറസ്സായ പറമ്പിൽ തള്ളുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.
Comments