മെൽബൺ: മെൽബണിലെ ഹിന്ദു ക്ഷേത്രത്തിലെ ആരാധനകൾ നിർത്തണമെന്നും മാർച്ച് 4ന് നിശ്ചയിച്ചിട്ടുള്ള ഭജന ഒഴിവാക്കണമെന്നും അഞ്ജാതന്റെ ഭീഷണി. മെൽബണിലെ ക്രെയ്ഗിബേണിലെ കാളി മാതാ ക്ഷേത്രത്തിലായിരുന്നു ഭീഷണിയെത്തിയത്. ഫോണിൽ ബന്ധപ്പെട്ട അജ്ഞാതനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കോളർ ഐഡി ഇല്ലാത്ത നമ്പറിൽ നിന്നാണ് തനിക്ക് കോൾ വന്നതെന്ന് ക്ഷേത്ര പൂജാരിണി പറഞ്ഞു. പഞ്ചാബിയിലാണ് അജ്ഞാതൻ സംസാരിച്ചത്.
ക്ഷേത്രത്തിലെ ആരാധന അവസാനിപ്പിച്ചില്ലെങ്കിൽ പരിണിതഫലങ്ങൾ നേരിടേണ്ടി വരുമെന്നും മാർച്ച് 4ന് നിശ്ചയിച്ചിട്ടുള്ള ഭജന ഒഴിവാക്കണമെന്നുമായിരുന്നു സന്ദേശം. ഇത് കാളിദേവിയുടെ ക്ഷേത്രമാണ് ഗുരു ഗോവിന്ദ് സിംഗ് വരെ ഇവിടെ വന്ന് ദർശനം നടത്തിയിട്ടുണ്ട്. നിങ്ങൾ ഇവിടെ വന്ന് പ്രശ്‌നം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്നും അജ്ഞാതനോട് പൂജാരി ചോദിച്ചു. എന്നാൽ തന്റെ ചോദ്യങ്ങൾക്കൊന്നും അയാൾ മറുപടി നൽകിയില്ലെന്നും പൂജാരി വ്യക്തമാക്കി.
ഓസ്‌ട്രേലിയയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ഖലിസ്ഥാൻ തീവ്രവാദികളുടെ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഭീഷണി എത്തിയത്. കഴിഞ്ഞ ദിവസം ഖലിസ്ഥാൻ തീവ്രവാദികൾ മെൽബണിലുള്ള സ്വാമിനാരായണ ക്ഷേത്രം, കാരം ഡൗൺസിലുള്ള ശ്രീ ശിവ-വിഷ്ണു ക്ഷേത്രം, മെൽബണിലെ തന്നെ ഇസ്‌കോൺ ക്ഷേത്രങ്ങളിലെ മതിലുകളിൽ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ കൊണ്ട് വികൃതമാക്കിയിരുന്നു. ഈ പ്രശ്‌നങ്ങളെ തുടർന്ന് ഓസ്ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിച്ചതിനെതിരെ വിമർശനവുമായി ഇന്ത്യ രംഗത്ത് വരുകയും ചെയ്തിരുന്നു.
Comments