ശ്രീനഗർ: കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷയ്‌ക്ക് ബിജെപി സർക്കാർ മുൻതൂക്കം നൽകുന്നുണ്ടെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. അവർക്കൊപ്പം എപ്പോഴും സർക്കാർ നിലകൊള്ളും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഒരുപാട് കഷ്ടതകൾ അനുഭവിച്ച സമുദായാംഗങ്ങൾ താഴ്‌വരയിലെ വീടുകളിലേക്ക് മടങ്ങി വരുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജഗ്തി മൈഗ്രന്റ് ടൗൺഷിപ്പിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ശിവരാത്രി മേളയോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മനോജ് സിൻഹ.
‘പിഎം പാക്കേജ് ജീവനക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെയും കശ്മീരിലെ ന്യൂനപക്ഷ (ഡോഗ്ര) ജീവനക്കാരുടെയും ശമ്പളം അനുവദിച്ചു. ജമ്മു കശ്മീർ ഭരണകൂടം എപ്പോഴും പണ്ഡിറ്റ് സമൂഹത്തിനൊപ്പം നിൽക്കും. നിങ്ങളുടെ സുരക്ഷയ്‌ക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. അത് ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കുന്നു. ഇത് ഇന്ത്യൻ സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും ഉത്തരവാദിത്വമാണ്. കശ്മീരി പണ്ഡിറ്റ് ജീവനക്കാർക്ക് താമസസൗകര്യം ഉടൻ പൂർത്തീകരിക്കണം. അവർക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ അവിടെ താമസിക്കുന്നതിനും അവരുടെ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിനും സാധിക്കണം’.
‘മൂന്ന് പതിറ്റാണ്ടായി നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു. നിങ്ങൾ ബഹുമാനത്തോടെ, അഭിമാനത്തോടെ നിങ്ങളുടെ വീടുകളിലേക്ക് മടങ്ങുന്ന ദിവസം വരട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. കശ്മീരിൽ പിഎം പാക്കേജ് ജീവനക്കാർക്കുള്ള ഭവന നിർമാണ യൂണിറ്റുകളുടെ നിർമാണത്തിൽ പുരോഗതി കൈവരിച്ചിട്ടുണ്ട്. നേരത്തെ 6,000 വീടുകൾ നിർമിക്കാനാവശ്യമായ ഭൂമി ലഭിക്കാൻ പ്രയാസമായിരുന്നു. എന്നാൽ, ഇപ്പോൾ ഭൂമി കണ്ടെത്തി. ജോലികൾ ദ്രുതഗതിയിൽ നടക്കുന്നുണ്ട്. ഏപ്രിലിൽ 1,200 വീടുകളും ഡിസംബറോടെ 2,500 വീടുകളും കൈമാറും എന്നും മനോജ് സിൻഹ പറഞ്ഞു’.
Comments