ഷില്ലോങ് : മേഘാലയയിൽ മുഖ്യമന്ത്രി സ്ഥാനത്ത് ഇതുവരെ ഇരുന്നവർക്ക് വികസനം അലർജിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൊതുജനങ്ങളുടെയും സംസ്ഥാനത്തിന്റെയും വികസനത്തേക്കാൾ സ്വന്തം കുടുംബത്തിന്റെ പുരോഗതിക്കാണ് കോൺഗ്രസും എൻപിപിയും പ്രാധാന്യം നൽകിയതെന്ന് അമിത് ഷാ വിമർശിച്ചു.
മേഘാലയയിലെ മുൻ മുഖ്യമന്ത്രിമാർ ഒരിക്കലും ജനങ്ങളുടെ സൗഖ്യത്തിന് വേണ്ടി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ല. സ്വന്തം പുരോഗതിക്കും സ്വന്തം കുടുംബത്തിന്റെ വളർച്ചയ്‌ക്കുമായിരുന്നു അവർ പ്രവർത്തിച്ചിരുന്നതെന്ന് അമിത് ഷാ പറഞ്ഞു. ഏറ്റവും അഭിവൃദ്ധി നിറഞ്ഞ ഒരു സംസ്ഥാനമാകുന്നതിന് വേണ്ട എല്ലാവിധ സ്രോതസ്സുകളും മേഘാലയയിലുണ്ട്. എന്നാൽ ഇവിടെ മുഖ്യമന്ത്രി കസേരയിൽ എത്തിയ ആരും തന്നെ ജനങ്ങളുടെ പുരോഗതിക്കായി പ്രവർത്തിച്ചില്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. രാംഗ്സകോനയിൽ സംഘടിപ്പിച്ച പൊതുറാലി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവർക്ക് വീട് പണിതുനൽകാനായി നീക്കിവച്ച തുക അടിച്ചുമാറ്റി സ്വന്തം പോക്കറ്റിനുള്ളിലാക്കിയവരാണ് മേഘാലയയിലെ മുൻ സർക്കാരുകളെന്നും കോൺഗ്രസിനെയും എൻപിപിയെയും കടന്നാക്രമിച്ച് അമിത് ഷാ പറഞ്ഞു. ദരിദ്ര കുടുംബങ്ങൾക്ക് വീട് ലഭിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പദ്ധതി പ്രകാരം തുക വിതരണം ചെയ്തിട്ടും സംസ്ഥാനത്തെ പാവപ്പെട്ടവർക്ക് വീട് ലഭിച്ചില്ല. നിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യൂ. ഇവിടെയുള്ള പാവങ്ങൾക്ക് 2025ന് മുമ്പ് ഭവനങ്ങൾ സ്വന്തമായിരിക്കുമെന്ന് അമിത് ഷാ ഉറപ്പുനൽകി.
സ്വന്തം കുടുംബക്കാർക്കും വേണ്ടപ്പെട്ടവർക്കും സഹായികൾക്കും മാത്രം സർക്കാർ ജോലി നൽകിയ കോൺഗ്രസ് നേതാവ് മുകുൾ സാംഗ്മയ്‌ക്കും കോൺറാഡ് സാംഗ്മയ്‌ക്കുമെതിരെയും അമിത് ഷാ രൂക്ഷ വിമർശനമുന്നയിച്ചു. ബിജെപിക്ക് ഇവിടെ സർക്കാരുണ്ടാക്കാൻ കഴിഞ്ഞാൽ അർഹരായ പാവപ്പെട്ടവർക്ക് തീർച്ചയായും ജോലി ലഭിക്കുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
മുൻ സർക്കാരുകളുടെ അഴിമതി കാരണം സാമ്പത്തിക വളർച്ചാ നിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനമായി മേഘാലയ മാറിയിരിക്കുകയാണ്. റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് സാമ്പത്തിക വളർച്ചയിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന സംസ്ഥാനമാണ് മേഘാലയയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ജോലി നൽകാനുള്ള എല്ലാ പദ്ധതികളും നടപ്പിലാക്കും.
നൈപുണ്യ വികസനത്തിലൂടെ യുവജന വികസനം ഉറപ്പാക്കും. സംസ്ഥാനത്ത് എല്ലാ വീടുകളിലും വൈദ്യുതി വിതരണം ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി.
2014 വരെ രാജ്യം കോൺഗ്രസ് ഭരണത്തിന് കീഴിലായിരുന്ന കാലത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഭീകരവാദികൾ മൂലം പൊറുതിമുട്ടിയിരുന്നു. എന്നാൽ നരേന്ദ്രമോദി സർക്കാർ വന്നതിന് ശേഷം ഇവിടുത്തെ ജനങ്ങൾക്ക് ബോംബ് സ്‌ഫോടനങ്ങൾ കേൾക്കേണ്ടി വന്നിട്ടില്ല. തോക്കിന്മുനയിൽ നിർത്തിയുള്ള ഭീഷണികൾ ഇവിടെ അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Comments