ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകൾ ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. ഇന്ത്യൻ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ കാർഗോ വിമാനമാണ് ചീറ്റകളെ കൊണ്ടുവരുന്നത്. പുതിയ അതിഥികളെ സ്വീകരിക്കാൻ കുനോ ദേശീയ ഉദ്യാനം ഒരുങ്ങിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കയിലെ ടാംബോ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഇന്ത്യൻ എയർഫോഴ്‌സിന്റെ ട്രാൻസ്പോർട്ട് വിമാനത്തിലാണ് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്.
ഉച്ചയ്‌ക്ക് 12 മണിയോടെ കാൺപൂരിലെത്തുന്ന ചീറ്റകളെ അരമണിക്കൂറിനുശേഷം ക്വാറന്റൈൻ എൻക്ലോഷറുകളിലേക്ക് മാറ്റും. ദക്ഷിണാഫ്രിക്കൻ ചീറ്റകൾക്കായി 10 ക്വാറന്റൈൻ എൻക്ലോഷറുകളാണ് കുനോ നാഷണൽ പാർക്കിൽ സ്ഥാപിച്ചിരിക്കുന്നത്. നമീബിയയിൽ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 സെപ്റ്റംബർ 17 ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ കുനോ നാഷണൽ പാർക്കിൽ വിട്ടയച്ചിരുന്നു.
ചീറ്റ ട്രാൻസ് ലൊക്കേഷൻ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് 12 ചീറ്റകൾ രാജ്യത്തെത്തുന്നത്. ഇന്ത്യയിൽ അന്യം നിന്നു പോയ ചീറ്റയുടെ വംശത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് ആക്ഷൻ പ്ലാൻ ഫോർ റീഇൻട്രൊഡക്ഷൻ ഓഫ് ചീറ്റ ഇൻ ഇന്ത്യ. ഈ പദ്ധതി നടപ്പിലാക്കിയത് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്. ആഫ്രിക്കൻ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് 14-ഓളം ചീറ്റകളെ ഇന്ത്യയിലെത്തിക്കാനാണ് പദ്ധതിയിടുന്നത്. വംശനാശം സംഭവിച്ച ചീറ്റകളുടെ വംശത്തെ അഞ്ച് വർഷത്തിനുള്ളിൽ തിരികെയെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Comments