ചെട്ടികുളങ്ങര: വേറിട്ട പുസ്തക പ്രകാശനം നാടിന്‍റെ ആഘോഷമായി. കുംഭഭരണി കെട്ടുകാഴ്ചളുടെ വിശേഷങ്ങള്‍, കുത്തിയോട്ടം, ഭാഷാശൈലികള്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന’ചെട്ടികുളങ്ങര കുംഭഭരണി-ഓടനാടിന്‍റെ പൂരോത്സവം’ എന്ന പുസ്തകത്തിന്‍റെ പ്രകാശനമാണ് ജനകീയമായി വിവധ കരകളിലെ കെട്ടുകാഴ്ചക്കുമുമ്പില്‍ നടന്നത്. കെട്ടുകാഴ്ച നിര്‍മ്മാണ വിദഗ്‌ദ്ധര്‍, കുത്തിയോട്ടം ആശാന്മാര്‍, ചുവടുകാര്‍, കരയോഗം ഭാരവാഹികള്‍, അക്കാദമിക്കുകള്‍, നാട്ടുകാര്‍ എന്നിവര്‍ചേര്‍ന്നാണ് പുസ്തകപ്രകാശനം നിര്‍വ്വഹിച്ചത്.
ഓണാട്ടുകര പ്രദേശത്തിന്‍റെ സവിശേഷതകള്‍, ചെട്ടികുളങ്ങരയിലെ ഉത്സവക്കാഴ്ചകള്‍, കുത്തിയോട്ടം എന്നിവയെക്കുറിച്ചെല്ലാം അറിയാനാഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനപ്രദമായരീതിയില്‍ രചിക്കപ്പെട്ടതാണ് ചെട്ടികുളങ്ങര കുംഭഭരണി: ഓടനാടിന്‍റെ പൂരോത്സവം എന്ന ഈ പുസ്തകം. ചെട്ടികുളങ്ങരയിലെ സാംസ്കാരിക സവിശേഷതകള്‍ ഓണാട്ടുകരയെ എങ്ങനെയെല്ലാം സ്വാധീനിച്ചിരിക്കുന്നുവെന്ന് ലളിതമായി പുസ്തകത്തിനു വിവരിക്കുന്നു. ബുദ്ധമതസ്വാധീനം, ഭാഷാ ശൈലികള്‍, കെട്ടുകാഴ്ച നിര്‍മ്മാണം, അവയുടെ സഞ്ചാരവഴികള്‍, ക്ഷേത്രത്തിലെ ദാരുശില്പങ്ങള്‍ എന്നിവകളുടെ വിവരണം സൂക്ഷ്മ ചരിത്രാഖ്യാനത്തിന്‍റെ തലത്തിലേക്ക് രചനയെ ഉയര്‍ത്തിനിര്‍ത്തുന്നു. ഹരികുമാർ ഇളയിടത്താണ് രചയിതാവ്.
വിവധ കരകളില്‍നടന്ന ചടങ്ങില്‍ ശ്രീദേവിവിലാസം ഹൈന്ദവകരയോഗം പ്രസിഡന്‍റ് ഹരികൃഷ്ണന്‍, ഢോ. മധുസൂദനന്‍പിള്ള, പ്രൊഫ. രാധാകൃഷ്ണക്കുറുപ്പ്, ഡി. അനില്‍പ്രസാദ്, ജി. ഗോപകുമാര്‍, രാ ജേഷ് കണ്ണമംഗലം, എന്‍. രാജന്‍, സുമേഷ് നായര്‍, രഘുനാഥ് മങ്ങാട്ട്, കെ. രാമചന്ദ്രന്‍ , വേണുഗോപാല്‍ പരമേശ്വരന്‍, രാധാകൃഷ്ണ പിള്ള ആഞ്ഞിലിപ്ര, ആദര്‍ശ് ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

ശ്രീദേവിവിലാസം ഹിന്ദുമതകണ്‍വന്‍ഷന്‍ പ്രസിഡന്‍റ് ഹരികൃഷ്ണന്‍ ഈരേഴതെക്ക് ഹൈന്ദവകരയോഗം സെക്രട്ടറി ജയകുമാര്‍, കെട്ടുകാഴ്ച ശില്പികള്‍, കുത്തിയോട്ടം കലാകാരന്മാര്‍ എന്നിവര്‍ചേര്‍ന്ന് ഈരേഴ തെക്ക് കുതിരച്ചുവട്ടില്‍ പുസ്തകം പ്രകാശനം ചെയ്യുന്നു.















