തിരുവനന്തപുരം: വിദേശത്ത് കുടുങ്ങി കിടന്ന യുവതികൾക്ക് തുണയായി മുൻ രാജ്യസഭാംഗം സുരേഷ് ഗോപിയുടെ ഇടപെടൽ. കഴിഞ്ഞ ഒന്നര വർഷമായി ജോലി തട്ടിപ്പിൽ അകപ്പെട്ട് മസ്കറ്റിൽ ജീവിക്കുകയായിരുന്ന തിരുവനന്തപുരം, കൊല്ലം സ്വദേശിനികൾക്കാണ് സുരേഷ് ഗോപിയുടെ സഹായത്താൽ നാട്ടിലേക്ക് മടങ്ങാനായത്.
നാട്ടിലുള്ള ഒരു ഏജൻസി മുഖേനയാണ് ഇരുവരും ജോലിക്കായി ദുബായിലേക്ക് വിമാനം കയറിയത്. എന്നാൽ ദുബായിൽ നിന്ന് ഏജൻസി നിർദേശിച്ച വ്യക്തി മുഖേന എത്തിപ്പെട്ടത് മസ്കറ്റിലാണ്. ആദ്യ രണ്ടു മാസം കൃത്യമായി ശമ്പളം ലഭിച്ചെങ്കിലും പിന്നീട് ഒരു വർഷത്തോളം ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നു. കുടുംബ പ്രാരാബ്ധങ്ങളോർത്ത് പണം ഒന്നിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ പരമാവധി പിടിച്ചുനിന്നു. അതിനിടെയാണ് തിരുവനന്തപുരം സ്വദേശിനിയായ ലത്തീഫയ്ക്ക് അസുഖം പിടിപെടുന്നത്. നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചെങ്കിലും ഏജൻസി കൈപ്പറ്റിയ പണം നൽകാതെ പാസ്പോർട്ട് വിട്ടുതരാൻ കഴിയില്ലെന്നായിരുന്നു വിദേശത്തെ സ്പോൺസറുടെ മറുപടി. ഇതിനായി അവർ ആവശ്യപ്പെട്ടത് 1,000 റിയാൽ ആയിരുന്നു. അതായത് 2 ലക്ഷത്തിലധികം ഇന്ത്യൻ രൂപ. ഈ സമയത്താണ് പ്രവാസിയായ അനിൽകുമാർ വഴി ഇവർ സുരേഷ് ഗോപിയെ ബന്ധപ്പെടുന്നത്. ഫോണിൽ സംസാരിച്ചപ്പോൾ അടയ്ക്കാനുള്ള തുക നൽകാമെന്നും നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളാമെന്നും സുരേഷ്ഗോപി ഉറപ്പ് നൽകി.
തുടർന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഇരുവരെയും തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, അഡ്വ. സുരേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു. ഇന്ത്യൻ എംബസിയുടെ സഹായത്തോടെയായിരുന്നു രണ്ട് പേരെയും നാട്ടിലെത്തിക്കാനുള്ള നടപടികൾ സുരേഷ് ഗോപി വേഗത്തിലാക്കിയത്.
ഇന്ന്.. സ്വന്തം മണ്ണിൽ കാലുകുത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം സ്വദേശിനി ലത്തീഫയും പത്തനാപുരം സ്വദേശിനി സരസ്വതിയുമുള്ളത്. ഇവരുടെ ഓരോ വാക്കിലും സുരേഷ് ഗോപിയോടുള്ള നന്ദി പ്രകടമാണ്. അത്രത്തോളം മനോവേദന സഹിച്ചായിരുന്നു ഇക്കാലമത്രയും അറബി നാട്ടിൽ ഇരുവരും കഴിച്ചുകൂട്ടിയത്. പ്രതിസന്ധി ഘട്ടത്തിൽ തണലായി മാറിയ സുരേഷ് ഗോപിക്ക് നന്ദിയോടെ കൈകൂപ്പുകയാണ് ലത്തീഫയും സരസ്വതിയും.
Comments