അങ്കാറ: തുർക്കി-സിറിയ അതിർത്തിയിലുണ്ടായ ഭൂചലനത്തിൽ ഇതുവരെ 40,000 ത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദുരന്തം സംഭവിച്ച് 12 ദിവസങ്ങൾ പിന്നിടുമ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. 7.8 തീവ്രതയിൽ സംഭവിച്ച ഭൂചലനത്തിന് ശേഷം ഒന്നരാഴ്ച പിന്നിടുമ്പോഴും തകർന്ന് കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജീവന്റെ തുടിപ്പുകൾ അവശേഷിക്കുന്നുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യം.
രക്ഷാദൗത്യത്തിന്റെ 12-ാം ദിവസം ഇത്തരത്തിൽ ജീവനോടെയാണ് ദമ്പതികളെയും അവരുടെ കുഞ്ഞിനെയും സംഘം പുറത്തെടുത്തത്. കിർഗിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യ സംഘമായിരുന്നു ഇതിന് പിന്നിൽ. 49കാരനായ മുഹമ്മദ് അക്കർ, ഭാര്യയും 40-കാരിയുമായ റാഗഡ, 12 വയസുള്ള അവരുടെ മകൻ എന്നിവരെ സംഘം പുറത്തെടുക്കുകയായിരുന്നു. തുർക്കിയുടെ ദക്ഷിണ ഭാഗത്ത് സ്ഥിതിചെയ്യുന്ന അന്റക്ക്യയിലുള്ള അപ്പാർട്ട്‌മെന്റ് ബിൽഡിംഗ് തകർന്നുവീണിടത്ത് പരിശോധന നടത്തിയപ്പോഴാണ് മൂവരെയും ജീവനോടെ പുറത്തെടുക്കാനായത്.
മൂന്ന് പേരും 296 മണിക്കൂറുകളായിരുന്നു ജീവനും കൈകളിൽ പിടിച്ച് അവിശിഷ്ടങ്ങൾക്കിടയിൽ കിടന്നിരുന്നതെന്ന് രക്ഷാദൗത്യ സംഘം പ്രതികരിച്ചു. പുറത്തെടുത്ത ഉടൻ തന്നെ മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും 12 വയസുള്ള മകന്റെ ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹം കൂടി ലഭിച്ചിരുന്നു. ഇവരും ദമ്പതികളുടെ മക്കളാണ്.
മൂന്ന് മക്കളെയും നഷ്ടപ്പെട്ട അമ്മയും അച്ഛനും അവരുടെ അതിജീവനത്തിന്റെ കഥ അധികൃതരോട് വിശദീകരിച്ചിരുന്നു. ”സ്വന്തം മൂത്രം കുടിച്ചാണ് ദിവസങ്ങൾ തള്ളിനീക്കിയത്. സമീപത്തെവിടെയോ മക്കളുണ്ടെന്ന് അറിയാവുന്നതിനാൽ അവരെ ഉറക്കെയുറക്കെ വിളിച്ചിരുന്നു. ആദ്യത്തെ രണ്ട്, മൂന്ന് ദിവസം മക്കൾ പ്രതികരിച്ചെങ്കിലും പിന്നീട് അവരുടെ ശബ്ദം കേൾക്കാതെയായി. ” മൂന്ന് മക്കളെയും നഷ്ടപ്പെട്ട പിതാവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഭൂചലനം ഏറ്റവും രൂക്ഷമായി പ്രദേശങ്ങളിലൊന്നാണ് ദമ്പതികൾ താമസിച്ചിരുന്ന അന്റക്ക്യ. നിലവിൽ തുർക്കിയിലെ രണ്ട് പ്രവിശ്യകളിലൊഴികെ ശേഷിക്കുന്ന ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം അവസാനിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
Comments