കോലാപൂർ: കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ 10 വർഷത്തെ ഭരണത്തിൽ 12 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നരേന്ദ്രമോദിയുടെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അഴിമതി നടന്നില്ല. ഒരു രൂപയുടെ പോലും അഴിമതി ആരോപണം മോദി സർക്കാർ കേൾപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ കോലാപൂരിൽ ഭാരതീയ ജനതാ പാർട്ടിയുടെ ‘വിജയ് സങ്കൽപ്’ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
‘സമ്പദ്വ്യവസ്ഥയിൽ വിദഗ്ധനായ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടും, ഒരു ദശാബ്ദക്കാലത്തോളം ലോക സമ്പദ്വ്യവസ്ഥ പട്ടികയിൽ ഇന്ത്യ 11-ാം സ്ഥാനത്തായിരുന്നു. ഇത് മൻമോഹൻ സിംഗിന്റെ വിജയമാണെന്നായിരുന്നു കോൺഗ്രസുകാർ വിശേഷിപ്പിച്ചത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയർന്നു. കോൺഗ്രസ് അധികാരത്തിൽ വരുന്നിടത്തെല്ലാം സാമ്പത്തിക പുരോഗതി മന്ദഗതിയിലാണ്. എന്നാൽ ബിജെപി സർക്കാരിന്റെ കീഴിൽ ഓരോ സംസ്ഥാനങ്ങൾക്കും വളർച്ചയുണ്ടാകുന്നു’.
‘ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിച്ചു കൊണ്ട് ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ പ്രതിപക്ഷ പാർട്ടികൾ രംഗത്തു വന്നു. പ്രത്യേക പദവി എടുത്തുകളയുന്നത് രക്തച്ചൊരിച്ചിലിലേക്ക് നയിക്കുമെന്ന് മിക്കവാറും എല്ലാ രാഷ്ട്രീയ പാർട്ടികളും എന്നോട് പറഞ്ഞിരുന്നു. എന്നാൽ, മോദി സർക്കാർ പ്രത്യേക പദവി റദ്ദാക്കി. പിന്നീട് ഒരു കല്ലുപോലും എറിയാൻ ആരും ധൈര്യപ്പെട്ടില്ല. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലത്ത് പാകിസ്താൻ സ്പോൺസേർഡ് കലാപം ജമ്മു കശ്മീരിൽ സജീവമായിരുന്നു. ഇത്തരം ഭീകരപ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ ഡൽഹിയിൽ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. ദേശീയ പതാക ഉയർത്തുന്നതിനെതിരെ എതിർപ്പ് ഉയർന്നു. കശ്മീർ വളരെ അസ്ഥിരമായിരുന്നു. അരാജകത്വം അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു. എന്നാൽ, ഇന്ന് കശ്മീർ മാറി കഴിഞ്ഞു’ എന്നും അമിത് ഷാ പറഞ്ഞു.
Comments