കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ എത്തുംമുൻപ് മരണവീടിനടുത്ത് കറുത്ത കൊടി അഴിച്ചുമാറ്റി പോലീസ്. സിപിഎം മുൻ എംഎൽഎസി.പി.കുഞ്ഞുവിന്റെ മരണവീടിന് സമീപം കെട്ടിയ കറുത്ത കൊടിയാണ് പോലീസ് അഴിച്ചുമാറ്റിയത്. കണ്ണൂരിൽ ഇന്നലെ പുലർച്ചയോടെ വീട്ടിൽ ഉറങ്ങിക്കിടന്ന 2 യൂത്ത് ലീഗ് പ്രവർത്തകരെയും പോലീസ് കരുതൽതടങ്കലിലാക്കി. കെ.ആർ.മുനീർ, വി. മുനീർ എന്നിവരെ മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടശേഷമാണ് പോലീസ് വിട്ടയച്ചത്.
കഴിഞ്ഞദിവസം അന്തരിച്ച സിപിഎം മുൻ എംഎൽഎ സി.പി.കുഞ്ഞുവിന്റെ ഫ്രാൻസിസ് റോഡിലെ വീട്ടിൽ മുഖ്യമന്ത്രി ഉച്ചയ്‌ക്കെത്തിയിരുന്നു. ഇതിന് തൊട്ടുമുൻപാണ് ജംഗ്ഷനിൽ കുഞ്ഞുവിന്റെ വീട്ടിലേക്കു തിരിയുന്ന ഭാഗത്ത് പോസ്റ്റിൽ കെട്ടിയിരുന്ന കറുത്ത കൊടി സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടതും മരണവിവരം അറിയിക്കുന്ന ബോർഡിന് മുകളിലുള്ള കൊടി അഴിച്ചുമാറ്റിയതും. കോഴിക്കോട് ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദിന്റെ പിതാവാണ് അന്തരിച്ച സി പി കുഞ്ഞു.
മീഞ്ചന്ത ഗവ. ആർട്‌സ് കോളജിലെ ജൈവവൈവിധ്യ കോൺഗ്രസിലാണ് മുഖ്യമന്ത്രി ആദ്യം പങ്കെടുത്തത്. ഇവിടെ കറുത്ത വസ്ത്രവും മാസ്‌ക്കും ഒഴിവാക്കാൻ കോളജ് അധികൃതർ വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ കോളജ് അധികൃതരോട് ഇങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്നു പോലീസ് പറയുന്നു. ചടങ്ങിനെത്തിയവരുടെ ബാഗ് ഉൾപ്പെടെ പരിശോധിച്ചു. കോളജ് ഐഡന്റിറ്റി കാർഡോ പ്രത്യേക പാസോ ഇല്ലാത്തവരെ പ്രവേശിപ്പിച്ചില്ല. മാദ്ധ്യമപ്രവർത്തകരെയും തടയാൻ ശ്രമിച്ചു. തുടർന്ന് രാത്രിയിൽ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച യുവമോർച്ച, കെഎസ് യു പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും കരുതൽതടങ്കലിലാക്കുകയും ചെയ്തിരുന്നു. കോഴിക്കോട്ട് 212 പോലീസുകാരെയാണ് നിയോഗിച്ചത്. മറ്റു ജില്ലകളിൽ 200 പോലീസുകാരെയും നിയോഗിച്ചു.
Comments