തിരുവനന്തപുരം: ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ ആഞ്ഞടിച്ച് എ.കെ.ബാലൻ. ഏത് മന്ത്രി ആയാലും തൊഴിലാളികളെ വിശ്വാസത്തിലെടുക്കണമെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻറ് കൂടിയായ മുൻ മന്ത്രി എകെ. ബാലൻ പറഞ്ഞു. ജീവനക്കാരെ മൊത്തം ബാധിക്കുന്ന പ്രശ്‌നത്തിൽ ഏകപക്ഷീയമായ തീരുമാനമെടുത്തതിന് ശേഷം യൂണിയനുകളുമായി വേണമെങ്കിൽ ചർച്ച ചെയ്യാമെന്ന ഗതാഗത മന്ത്രിയുടെ നിലപാട് ഇടതുസർക്കാർ നയത്തിന് വിരുദ്ധമാണെന്നും ബാലൻ കൂട്ടിച്ചേർത്തു.
മന്ത്രിമാരെ സോപ്പിട്ട് വശത്താക്കാൻ ബ്യൂറോക്രസിയിലെ ഒരുവിഭാഗത്തിന് പ്രത്യേക കഴിവുണ്ട്. ബ്യൂറോക്രാറ്റുകളുടെ വാക്കുകേട്ട് തുള്ളിയാൽ മന്ത്രി ഒറ്റപ്പെടും. ഒന്നാം പിണറായി സർക്കാരിന്റെ ജനോപകാരപ്രദമായ പല നടപടികളും മുന്നോട്ടുകൊണ്ടുപോകുന്നതിൽ വലിയ തടസ്സമുണ്ടാക്കുന്നു. ഇതിനെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. മന്ത്രി കാര്യങ്ങൾ മനസ്സിലാക്കാനാണ് ഈ കാര്യങ്ങൾ പറയുന്നതെന്ന് ബാലൻ ചൂണ്ടിക്കാട്ടി. മാനേജ്‌മെൻറ് തീരുമാനം ഏകപക്ഷീയമാണ്.
കെഎസ്ആർടിസിയിലെ പരിഹരിക്കാത്ത പ്രശ്‌നങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലെടുത്ത തീരുമാനങ്ങൾക്ക് വിരുദ്ധമാണ് മാനേജ്‌മെൻറ് ഇപ്പോഴത്തെ നിലപാട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ 2022 സെപ്റ്റംബർ അഞ്ചിന് തീരുമാനിച്ചതിൽ എവിടെയും ശമ്പളം ഗഡുക്കളായി കൊടുക്കാമെന്ന് വകുപ്പുമന്ത്രിയോ മാനേജ്‌മെൻറോ പറഞ്ഞിരുന്നില്ല എന്നും ചില കടലാസ് സംഘടനകൾ ചൂണ്ടിക്കാണിക്കുന്നതിനനുസരിച്ചാണ് സിഐടിയു നേതാക്കളുടെ പേരിൽ മാനേജ്‌മെൻറ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments