കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ‘സർപ്രൈസ് വിസിറ്റ്’ നടത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. റഷ്യൻ അധിനിവേശം ആരംഭിച്ച് ഒരു വർഷമാകുന്ന വേളയിലാണ് ബൈഡന്റെ സന്ദർശനം. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയെ ആലിംഗനം ചെയ്ത അദ്ദേഹം രാജ്യത്തിന്റെ അതിജീവനത്തെക്കുറിച്ച് വാതോരാതെ പുകഴ്‌ത്തി.
യുക്രെയ്ൻ ദുർബലമാണെന്നും പാശ്ചാത്യ രാജ്യങ്ങൾ വിഭജിക്കപ്പെടുമെന്നും പുടിൻ കരുതി. തീർത്തും തെറ്റായ ധാരണയായിരുന്നു റഷ്യൻ പ്രസിഡന്റിന് ഉണ്ടായിരുന്നതെന്ന് കീവിലെത്തിയ ബൈഡൻ, സെലൻസ്‌കിയോട് പറഞ്ഞു.
ഏകദേശം ഒരു വർഷം മുമ്പ് റഷ്യൻ അധിനിവേശത്തിന് പുടിൻ തുടക്കം കുറിച്ചപ്പോൾ അയാൾ കരുതി ഇത് ദുർബലമായ രാജ്യമാണെന്ന് പാശ്ചാത്യ രാജ്യങ്ങൾ ഭിന്നതയിലാണെന്നും പുടിൻ ധരിച്ചു. നമ്മെയൊക്കെ ഇല്ലാതെയാക്കി കളയാമെന്നായിരുന്നു റഷ്യൻ പ്രസിഡന്റിന്റെ വിചാരം. പക്ഷെ അയാളുടെ ധാരണകളെല്ലാം അസ്ഥാനത്തായിരുന്നുവെന്ന് ബൈഡൻ പറഞ്ഞു.
സെലൻസ്‌കിയുമായുള്ള ബൈഡന്റെ കൂടിക്കാഴ്ച അപ്രഖ്യാപിതമായിട്ടായിരുന്നു നടന്നത്. ജനാധിപത്യ യുക്രെയ്നോടുള്ള അമേരിക്കയുടെ അടിപതറാത്ത പ്രതിബന്ധത ചൂണ്ടിക്കാണിക്കാനാണ് ഈ സന്ദർശനമെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 24ന് റഷ്യയുടെ യുദ്ധ പ്രഖ്യാപനം നടന്നിട്ട് ഒരാണ്ട് തികയുന്ന സാഹചര്യത്തിൽ ഐക്യദാർഢ്യം ഊട്ടിയുറപ്പിക്കാൻ കൂടിയായിരുന്നു ബൈഡന്റെ അപ്രതീക്ഷിത സന്ദർശനം.
അമേരിക്ക എന്നും യുക്രെയ്‌നോടൊപ്പം നിൽക്കും. ഇവിടെ യുക്രെയ്‌നും കീവും ജനാധിപത്യവും നിലനിൽക്കുക തന്നെ ചെയ്യും. യുദ്ധം വിജയിച്ചുവെന്ന് കരുതുന്ന പുടിൻ യഥാർത്ഥത്തിൽ വീണുകൊണ്ടിരിക്കുകയാണ്. റഷ്യൻ സമ്പദ്‌വ്യവസ്ഥ പാടുപെടുകയാണെന്നും ജോ ബൈഡൻ പറഞ്ഞു. യുക്രെയ്ൻ നൽകുന്ന പ്രതിരോധ സഹായം വർധിപ്പിക്കുന്നത് സംബന്ധിച്ച് ആലോചനകൾ നടക്കുന്നുണ്ടെന്നും വ്യോമാക്രമണത്തിൽ നിന്ന് യുക്രെയ്ൻ ജനതയെ സംരക്ഷിക്കാൻ വ്യോമ നിരീക്ഷണ റഡാറുകളും യുദ്ധോപകരണങ്ങളും ഉൾപ്പെടെ നിരവധി സംവിധാനങ്ങൾ എത്തിക്കുന്നതിന് നടപടികൾ കൈക്കൊള്ളുമെന്നും ബൈഡൻ ഉറപ്പുനൽകി.
Comments