ന്യൂഡൽഹി : തുർക്കിയിലെ സജീവ രക്ഷാപ്രവർത്തനത്തിന് ശേഷം ഇന്ത്യയിലേക്ക് തിരികെയെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുമായും ഓപ്പറേഷൻ ദോസ്തിൽ ഉൾപ്പെട്ട മറ്റ് സംഘടനകളുമായും പ്രധാനമന്ത്രി സമയം ചിലവഴിച്ചു. തുർക്കി-സിറിയ ഭൂചലനത്തെ തുടർന്ന് രക്ഷാ പ്രവർത്തനത്തിനായി ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായി ഇന്ത്യൻ സൈന്യത്തിന്റെ വലിയ സംഘമാണ് തുർക്കിയിലേക്ക് തിരിച്ചത്.
ദേശീയ ദുരന്ത നിവാരണ സേനയുടെ ഡോഗ് സ്‌ക്വാഡും 151 പേരടങ്ങുന്ന മൂന്ന് ടീമുമാണ് ഇന്ത്യയിൽ നിന്ന് ദുരന്ത ഭൂമിയിലേക്ക് സഹായവുമായി പോയത്. ദുരന്ത നിവാരണ സേനാംഗങ്ങൾ 35 മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ഏർപ്പെട്ടു. ഉപകരണങ്ങളും മറ്റ് ദുരിതാശ്വാസ സാമഗ്രികളും തുർക്കിയിലെത്തിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ കീഴിൽ മെഡിക്കൽ ക്യാമ്പുകളും തുർക്കിയിൽ തുടങ്ങിയിരുന്നു. കൂടാതെ തുർക്കിയിലെയും സിറിയയിലെയും ഏറ്റവും അധികം നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ 250-ൽ പരം സൈനികരെ വിന്യസിച്ചു.
തുർക്കിയിലും അയൽരാജ്യമായ സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളുണ്ടായത്. ചെറുതും വലുതുമായ ഇരുന്നൂറോളം തുടർ ഭൂചലനങ്ങളാണ് തുർക്കിയിലുണ്ടായത്. തുർക്കി-സിറിയ ഭൂകമ്പത്തിൽ 45,000-ത്തിലധികം ആളുകൾ മരണപ്പെടുകയും 2,64,000 കെട്ടിടങ്ങൾ തകരുകയും ചെയ്തിരുന്നു.
Comments