മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ചൊവ്വാഴ്ച ശിവസേനയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം പാർട്ടിയുടെ ചിഹ്‌നമായ അമ്പും വില്ലും ഷിൻഡെ വിഭാഗത്തിന് അനുവദിച്ച് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് യോഗം ചേരുന്നത്. ഷിൻഡെയോടൊപ്പം പ്രവർത്തിക്കുന്ന മുഴുവൻ എംഎൽഎമാരും എംപിമാരും മറ്റ് ശിവസേന നേതാക്കളും യോഗത്തിൽ പങ്കെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ശിവസേന എന്ന പേരും ‘അമ്പും വില്ലും’ തിരഞ്ഞെടുപ്പ് ചിഹ്നവും ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന വിഭാഗത്തിന് അനുവദിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയതിന് ശേഷം പാർട്ടിതലത്തിൽ നടക്കുന്ന ആദ്യ യോഗമാണിത്. പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നിയമനം ഉപ്പെടെയുള്ള തീരുമാനങ്ങൾ യോഗത്തിലുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
ഏറെനാൾ നീണ്ട് നിന്ന നിയമപോരാട്ടത്തിനൊടുവിലാണ് ഷിൻഡെ വിഭാഗത്തിന് പാർട്ടി ചിഹ്നം ലഭിച്ചത്. ബാലസാഹേബ് താക്കറെയുടെ ആദർശങ്ങൾക്കൊപ്പം സഞ്ചരിക്കുന്നത് തങ്ങളാണെന്ന് ഉദ്ധവ് വാദിച്ചുവെങ്കിലും ഭൂരിപക്ഷം വരുന്ന ശിവസേനാംഗങ്ങളും ഷിൻഡെ പക്ഷത്തിനൊപ്പം ചേർന്നതോടെ യഥാർത്ഥ ശിവസനേ ഏത് വിഭാഗമാണെന്ന കാര്യത്തിൽ വ്യക്തത വന്നു. പക്ഷെ നിയമത്തിന്റെ കണ്ണിൽ ശിവസേനയുടെ രണ്ട് വിഭാഗമായി തന്നെ ഉദ്ധവും ഷിൻഡെയും നിലകൊണ്ടു.
ഒടുവിൽ ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ ശിവസേനയുടെ ചിഹ്നത്തിന് വേണ്ടി ഇരുവിഭാഗവും അവകാശമുന്നയിച്ചു. തുടർന്ന് യഥാർത്ഥ ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും മരവിപ്പിച്ച കമ്മീഷൻ ഷിൻഡെ വിഭാഗത്തിന് വാളും പരിചയും ഉദ്ധവ് വിഭാഗത്തിന് കത്തുന്ന ടോർച്ചും അനുവദിച്ചു.
Comments