കൊച്ചി : ലോകം വലിയ പാരിസ്ഥിതിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു എന്ന് റിപ്പോര്‍ട്ട്. ഏവരെയും ആശങ്കപ്പെടുത്തുന്നതാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പുതിയ റിപ്പോർട്ട് . വരാനിരിക്കുന്ന നാളുകള്‍ അത്ര സുഖകരമാകില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഒന്നിന് പിറകെ ഒന്നായി പ്രകൃതി ദുരന്തങ്ങള്‍ വരാമെന്നും ഓസ്‌ട്രേലിയ കേന്ദ്രമായുള്ള ക്രോസ് ഡിപന്‍ഡന്‍സി ഇനീഷ്യേറ്റീവിന്റെ റിപ്പോർട്ടിൽ പറയുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലം ലോകത്ത് വലിയ വിപത്ത് നേരിടാന്‍ പോകുന്ന മേഖലകള്‍ സംബന്ധിച്ച് വിശദീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. 50 സംസ്ഥാനങ്ങള്‍ അല്ലെങ്കില്‍ പ്രവിശ്യകളാണ് പ്രധാനമായും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നത്. ഇതില്‍ കേരളമടക്കം ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളുമുണ്ട് .
പ്രവചിക്കാന്‍ പറ്റാത്ത പാരിസ്ഥിതിക പ്രതിസന്ധികളാണ് ഈ മേഖലകള്‍ നേരിടാന്‍ പോകുന്നത്. പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ട്. കാട്ടുതീയുണ്ടാകാം. കടല്‍ നിരപ്പ് ഉയരാനുള്ള സാധ്യതയുമുണ്ട്. വലിയ തിരമാലകള്‍ പ്രത്യക്ഷപ്പെടാം. ചൂട് വര്‍ധിച്ചുവരുന്നതാണ് മറ്റൊരു വെല്ലുവിളി. അതുകൊണ്ടുതന്നെ മഴക്കാലമല്ലെങ്കിലും നദികളില്‍ പൊടുന്നനെ ജലനിരപ്പ് ഉയര്‍ന്നേക്കാം. അപ്രതീക്ഷിതമായി കാലാവസ്ഥയില്‍ മാറ്റം വരികയും ചെയ്യുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
2600 സംസ്ഥാനങ്ങളിലാണ് കാലാവസ്ഥാ വ്യതിയാനം കാരണം ഈ പ്രതിസന്ധി നേരിടുക. ഇതില്‍ വലിയ വിപത്തിന് സാധ്യത 50 സംസ്ഥാനങ്ങളിലാണ്. ഇതില്‍ ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടും. കൂടുതല്‍ പ്രദേശങ്ങള്‍ ചൈനയിലാണ്. രണ്ടാമത് ഇന്ത്യയിലും പിന്നീട് അമേരിക്കയിലുമാണ്. 2050 ആകുമ്പോഴേക്കും സംഭവിക്കാന്‍ പോകുന്ന വിപത്തുകളാണ് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നത്.
റിപ്പോര്‍ട്ടില്‍ തയ്യാറാക്കിയ റിസ്‌ക് ഏരിയയില്‍ ബിഹാര്‍ 22ാം സ്ഥാനത്താണ്. ഉത്തര്‍ പ്രദേശ് 25, അസം 28, രാജസ്ഥാന്‍ 32, തമിഴ്‌നാട് 36, മഹാരാഷ്‌ട്ര 38, ഗുജറാത്ത് 48, പഞ്ചാബ് 50, കേരളം 52 എന്നിങ്ങനെയാണ് പ്രതിസന്ധി നേരിടുന്ന സ്ഥലങ്ങളുടെ പട്ടികയിലെ സ്ഥാനം. വെല്ലുവിളി നേരിടുന്ന 50 സംസ്ഥാനങ്ങളില്‍ 80 ശതമാനം ചൈന, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളിലാണ്. ഒപ്പം ബ്രസീൽ, പാകിസ്ഥാൻ, ഇന്തോനേഷ്യ എന്നിവയും ഉൾപ്പെടുന്നു.
കാലാവസ്ഥാ മാറ്റം കാരണം വെല്ലുവിളി നേരിടാന്‍ പോകുന്നതില്‍ നിന്ന് ഒരു സുരക്ഷിത ഇടവും ഇല്ല എന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയ സംഘത്തിലുള്ള ജോര്‍ജിന വൂഡ്‌സ് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ സാമ്പത്തിക കേന്ദ്രങ്ങളായി കരുതപ്പെടുന്ന പല നഗരങ്ങളും ഭീഷണി നേരിടുന്നുണ്ട്. ഇത്രയും വിശദമായ രീതിയില്‍ തയ്യാറാക്കുന്ന ആദ്യ റിപ്പോര്‍ട്ടാണിതെന്നും ഇവർ പറയുന്നു.
Comments