കോഴിക്കോട്: ബിബിസിക്കെതിരെ തുറന്നടിച്ച് കേന്ദ്രവിദേശകാര്യ സഹന്ത്രി വി മുരളീധരൻ. ആരൊക്കെ പാടി പുകഴ്‌ത്തിയാലും ബിബിസിയുടെ ഗൂഢലക്ഷ്യം മറച്ചു വെക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാദ്ധ്യമ പ്രവർത്തനം ഉത്തരവാദിത്ത രഹിതമായാൽ അത് നാടിനെ എങ്ങനെ ഛിന്ന ഭിന്നമാക്കും എന്നതിന് പല തെളിവുകളും അടുത്ത കാലത്തുണ്ടായെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. പരമോന്നത കോടതി തീർപ്പ് കല്പിച്ച രാജ്യം മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ വീണ്ടും പറയുകയാണ് ബിബിസി ചെയ്തത്. ഏതു കൊടി കെട്ടിയ കൊമ്പനായാലും ഈ കാര്യം അനുവദിക്കാനാവില്ലെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘യുക്രൈൻ യുദ്ധത്തിന്റെ പേരിൽ റഷ്യൻ മാദ്ധ്യമങ്ങളെ അടിച്ചു പുറത്താക്കിയവരാണ് യൂറോപ്യൻ രാജ്യങ്ങൾ. എന്നിട്ട് അവരാണ് മാദ്ധ്യമ സ്വാതന്ത്ര്യത്തെ പറ്റി പറയുന്നത്. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് വെല്ലുവിളിയായിട്ടും ഒരു മാദ്ധ്യമത്തെയും പടിക്ക് പുറത്താക്കിയിട്ടില്ല. നാട്ടിൽ അസ്ഥിരത ഉണ്ടാക്കാൻ നടത്തിയ ശ്രമം നടക്കാതായപ്പോൾ 20 വർഷം മുൻപത്തെ കാര്യങ്ങൾ പറഞ്ഞു വരികയാണ്. ഇന്ത്യയുടെ ജനാധിപത്യ നിലപാടുകളെ ബിബിസി പരിഹസിച്ചു. ഇത് അഭിപ്രായ സ്വാതന്ത്ര്യമല്ല. കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്ന സമയത്ത് രണ്ട് തവണ ബിബിസിയെ പുറത്താക്കിയിട്ടുണ്ട്. അവർ ഇന്ത്യയിലെ കൊളോണിയൽ വാഴ്ചയുടെ ഓർമ്മകൂടിയാണ്. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലെന്ന് അവർ പ്രചരിപ്പിച്ചു. അത് അംഗീകരിക്കാൻ പറ്റില്ല. അതിനാൽ ഒരു മഹത്തായ സ്ഥാപനമായി അവരെ കണക്കാക്കേണ്ടതില്ല. രാജ്യത്ത് ആഭ്യന്തര പ്രശ്‌നങ്ങൾ ഉണ്ടാകാൻ പലരും ബിബിസിയെ ഉപയോഗിച്ചു.’- മുരളീധരൻ കുറ്റപ്പെടുത്തി.
Comments