തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പെന്ന് പ്രഖ്യാപിച്ച് കൊട്ടിഘോഷിച്ച് പിണറായി സർക്കാർ തുടങ്ങിവെച്ച പദ്ധതി പാതിവഴിയിൽ പാളി. പ്രതി വർഷം രണ്ട് ലക്ഷം ലാപ്പടോപ്പുകളുടെ വിൽപ്പന കണക്കാക്കി 2019-ൽ പ്രഖ്യാപിച്ച കൊക്കോണിക്‌സ് പദ്ധതിയാണ് പാളിയത്. പദ്ധതി പ്രകാരം ഇതുവരെ നിർമ്മിച്ചത് 12,636 ലാപ്‌ടോപ്പുകൾ മാത്രമാണ്. നിർമ്മിച്ചവയിൽ ഗുണനിലവാരം മുതൽ വില നിർണ്ണയത്തിൽ വരെ പ്രശ്‌നങ്ങൾ കണ്ടെത്തി. ഇതിന് പിന്നാലെ പദ്ധതി പുനഃസംഘടിപ്പിക്കാൻ വ്യവസായ വകുപ്പ് തയ്യാറാക്കിയ നിർദ്ദേശങ്ങളിൽ വ്യക്തത പോരെന്ന് രേഖപ്പെടുത്തി ചീഫ് സെക്രട്ടറി തിരിച്ചയച്ചു.
2019-ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കൊക്കോണിക്‌സ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയുടെ മാസ്റ്റർ ബ്രെയിൻ എം ശിവശങ്കറായിരുന്നു. സർക്കാർ വകുപ്പുകൾക്ക് പ്രതിവർഷം ആവശ്യമുള്ള ഒരുലക്ഷം കമ്പ്യൂട്ടറുകളും പൊതുവിപണിയും ലക്ഷ്യമിട്ടായിരുന്നു പദ്ധതി ആവിഷ്‌കരിച്ചത്. യുഎസ്ടി ഗ്ലോബൽ എന്ന വൻകിട കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി വിഭാവനം ചെയ്തത്. മെമ്മറിയും, പ്രോസസറും അടക്കം 60 ശതമാനം ഘടകങ്ങൾ ഇറക്കുമതി ചെയ്താണ് കൊക്കോണിക്‌സ് നിർമ്മാണം തുടങ്ങിയത്. കുറഞ്ഞ ചെലവിൽ കുട്ടികൾക്ക് ലാപ്‌ടോപ്പ് നൽകുന്നതിന് ‘വിദ്യകിരണം’ പദ്ധതി വരെ സർക്കാർ ആവിഷ്‌കരിച്ചു. സർക്കാർ ഓഫീസുകൾ കൊക്കോണിക്‌സ് വാങ്ങണമെന്ന് ചട്ടം കെട്ടി.
സർക്കാർ നൽകിയ വിവരം അനുസരിച്ച് ഇതുവരെ നിർമ്മിച്ചത് 12,636 ലാപ്‌ടോപ്പുകൾ മാത്രമാണ്. അതിൽ തന്നെ 2300 എണ്ണത്തിന് തകരാറും കണ്ടെത്തി. ഇ-കൊമേഴ്‌സ് സൈറ്റുകളിൽ വിൽപ്പനയ്‌ക്ക് വെച്ചെങ്കിലും വൻതോതിൽ വില കുറച്ച് മറ്റ് ബ്രാന്റുകൾ മത്സരിക്കാനെത്തിയത് തിരിച്ചടി സൃഷ്ടിച്ചു. ഗുണനിലവാര പ്രശ്‌നങ്ങളും കൂടിയായപ്പോൾ പൂർണ്ണമായും പദ്ധതി പരാജയപ്പെടുകയായിരുന്നു. ബിസിനസ് മോഡലിൽ ആസൂത്രണമുണ്ടായില്ലെന്ന് വ്യവസായ മന്ത്രിയും സമ്മതിച്ചിരുന്നു.
കെൽട്രോണിനും കെഎസ്‌ഐഡിസിയ്‌ക്കും തുല്യ ഓഹരി പങ്കാളിത്തം നൽകി പദ്ധതി പുനഃസംഘടിപ്പിക്കാനാണ് വ്യവസായ വകുപ്പിന്റെ ശുപാർശ. ആസ്തി ബാധ്യത വിലയിരുത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഫയൽ മടക്കി.
Comments