ന്യൂഡൽഹി: സൈന്യത്തിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്ന പദ്ധതിയായ അഗ്നിപഥിനെ ചോദ്യം ചെയ്യുന്ന ഹർജി തള്ളി. ഡൽഹി ഹൈക്കോടതിയാണ് ഹർജി തള്ളിയത്. കേന്ദ്ര സർക്കാരിന്റെ സുപ്രധാന പദ്ധതിയിൽ ഇടപെടാൻ തക്കതായ കാരണങ്ങൾ കണ്ടെത്താനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയും ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ദേശീയ താൽപ്പര്യം മുൻനിർത്തി പ്രതിരോധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സായുധ സേനയെ മികച്ച രീതിയിൽ സജ്ജരാക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയതെന്നും കോടതി കണ്ടെത്തി. മികച്ച പ്രതിരോധം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.
അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ റിക്രൂട്ട്മെന്റ് പരീക്ഷയായ കോമൺ എൻട്രൻസ് എക്സാമിനേഷൻ (സിഇഇ) ഉൾപ്പെടെയുള്ള തീർപ്പുകൽപ്പിക്കാത്ത എല്ലാ പ്രക്രിയകളും കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്നാണ് രാഹുൽ എന്ന ഉദ്യോഗാർത്ഥി കോടതിയെ സമീപിച്ചത്. നിലവിൽ ഇതുവരെ 23 ഹർജികൾ ഡൽഹി ഹൈക്കോടതി തള്ളിയിട്ടുണ്ട്. അഞ്ച് ഹർജി അഗ്‌നിപഥ് പദ്ധതിയെ ചോദ്യം ചെയ്യുന്നവയായിരുന്നു.
Comments