ജയ്പൂർ: മദ്രസയിൽ വച്ച് ഷോക്കേറ്റ വിദ്യാർത്ഥികൾ ആശുപത്രിയിൽ. രാജസ്ഥാനിലെ കോട്ടയിലുള്ള ദാദാബാദി പോലീസ് സ്‌റ്റേഷൻ പരിധിയിലെ വഖഫ് നഗറിൽ സ്ഥിതിചെയ്യുന്ന മദ്രസയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ നാല് വിദ്യാർത്ഥികൾ ആശുപത്രിയിലാണ്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.
അപകടസമയത്ത് മദ്രസയുടെ ചുമതലയിലുണ്ടായിരുന്നത് അർഷാദ് അൻസാരിയെന്നയാളായിരുന്നു. “നമസിന്റെ സമയമായിരുന്നു അത്. നാല് കുട്ടികൾ ബാൽക്കണിയിലായിരുന്നു നിന്നിരുന്നത്. പെട്ടെന്ന് ഒരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു. നാല് കുട്ടികൾക്കും ഷോക്കേറ്റിരുന്നു.” അർഷാദ് അൻസാരി പറഞ്ഞു. അപകടസമയത്ത് 20-25 കുട്ടികൾ മദ്രസയിലുണ്ടായിരുന്നു.
ചായ കുടിക്കാൻ എത്തിയതായിരുന്നു കുട്ടികൾ. ഇവിടെ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് മീറ്ററിൽ പെട്ടെന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും തീപിടിക്കുകയുമായിരുന്നു. തുടർന്നാണ് സമീപം നിന്നിരുന്ന കുട്ടികൾക്ക് പൊള്ളലേറ്റത്. അലി എന്ന വിദ്യാർത്ഥിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഷോക്കേറ്റ വിദ്യാർത്ഥികൾ എല്ലാവരും 9ഉം 10ഉം വയസുള്ളവരാണ്.
Comments