ഡൽഹി: പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര സാമൂഹിക നീതി സഹമന്ത്രി രാംദാസ് അത്താവലെ. 2024ൽ അധികാരത്തിൽ തിരിച്ചെത്താൻ ബിജെപിക്കും എൻഡിഎയ്‌ക്കും ബുദ്ധിമുട്ടില്ലെന്നും, രാഹുലിന് കോൺഗ്രസിനെ നയിക്കാനാകില്ലെന്നും റിപ്പബ്ലിക്കൻ പാർട്ടി ഓഫ്ഇന്ത്യ (ആർപിഐ) നേതാവ് കൂടിയായ അത്താവലെ തുറന്നടിച്ചു.
”രാഹുൽ ഗാന്ധി ശക്തനല്ലെന്നും പാർട്ടിയെ നയിക്കാൻ കഴിയില്ലെന്നും കോൺഗ്രസ് പ്ലീനറി സമ്മേളനത്തെപ്പറ്റി സംസാരിക്കവേ, ആർപിഐ നേതാവ് അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധി അത്ര ശക്തനല്ല. പാർട്ടിയെ നയിക്കാൻ അദ്ദേഹത്തിന് കഴിയില്ല. അതുകൊണ്ടാണ് അദ്ദേഹം കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചത്. അമേഠിയിൽ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി. രാഹുൽ ഗാന്ധിയെ നരേന്ദ്രമോദിയുമായാണ് പ്രതിപക്ഷം താരതമ്യം ചെയ്യുന്നത്. എന്നാൽ നരേന്ദ്രമോദിയെ പരാജയപ്പെടുത്താൻ രാഹുൽ ഗാന്ധിക്ക് ഒരിക്കലും കഴിയില്ല” എന്ന് അതാവാലെ പറഞ്ഞു.
അതേസമയം ശിവസേനയിലെ പ്രശ്‌നങ്ങൾക്ക് ഉത്തരവാദി മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണെന്നും രാംദാസ് അത്താവലെ വിമർശിച്ചു.
”2019-ൽ ബിജെപിയുടെയും ശിവസേനയുടെയും സർക്കാർ വേണമെന്നതായിരുന്നു ജനവിധി. എന്നാൽ ഉദ്ധവ് ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് കോൺഗ്രസ്-എൻസിപി സഖ്യവുമായി കൈകോർത്തു. ശിവസേനയിലെ പ്രശ്‌നങ്ങൾക്ക് ഉത്തരവാദി ഉദ്ധവാണ്. ബിജെപിക്കൊപ്പം നിൽക്കാൻ കഴിയുമെങ്കിൽ ഉദ്ധവും ഏകനാഥ് ഷിൻഡെയും തമ്മിൽ തർക്കമുണ്ടാകില്ലായരുന്നു, ഷിൻഡെ സർക്കാർ എടുക്കുന്നത് ശക്തമായ തീരുമാനങ്ങളാണ്” എന്നും അത്താവലെ.
Comments