ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്ത് പരിപാടിയിൽ പരാമർശിച്ച പുരൻ സിംഗ് റാത്തോറിനെ തിരഞ്ഞ് സാമൂഹ മാദ്ധ്യമങ്ങൾ. ഉത്തരാഖണ്ഡിലെ ഭഗവേശ്വറിൽ നിന്നുളള നാടോടി ഗായകനാണ് പുരൻ സിംഗ് റാത്തോർ. 36 കാരനായ ഇദ്ദേഹം കാഴ്ച പരിമിതി നേരിടുന്നയാളാണ്. ഉത്തരാഖണ്ഡിന്റെ തനത് സാംസ്‌കാരിക പാരമ്പര്യം ലോകത്തിന് പരിചയപ്പെടുത്തുകയാണ് പുരൻ സിംഗ്. ഈ വർഷത്തെ ഉസ്താദ് ബിസ്മില്ലഖാൻ യുവ പുരസ്‌കാരം ഇദ്ദേഹത്തിനായിരുന്നു.
ഔപചാരിക വിദ്യാഭ്യാസം പോലും നേടാൻ സാധിച്ചിട്ടില്ല പുരൻ സിംഗിന്. അതിനാൽ എഴുതാനും വായിക്കാനും അറിയില്ല. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. ടെലിവിഷനിലും റേഡിയോയിലും പാട്ടുകൾ കേൾക്കുന്നതാണ് സംഗീതവുമായുള്ള ആകെ ബന്ധം. എന്നാൽ ഇദ്ദേഹം പുറത്തിറക്കിയത് മുപ്പതിലധികം നാടോടി ഗാനങ്ങളാണ്.
ആറുമാസം പ്രായമുണ്ടായപ്പോൾ പിടിപ്പെട്ട ചിക്കൻപോക്‌സാണ് പുരന്റെ കാഴ്ച കവർന്നെടുത്തത്. അന്ന് മതിയായ ചികിത്സ നൽകാനുള്ള പണം വീട്ടുകാർക്ക് ഉണ്ടായിരുന്നില്ല. പതിനൊന്നാം വയസിലാണ് പാടി തുടങ്ങിയത്. നിരന്തമായ സ്വയം പരിശീലനത്തിലൂടെയാണ് തന്റെ സംഗീതപഠനം പുരൻ സിംഗ് റാത്തോർ പറയുന്നു. വിവാഹ ആഘോഷങ്ങളിലും സാംസ്‌കാരിക പരിപാടികളിലും ഗാനങ്ങൾ ആലപിച്ച് കൊണ്ടാണ് പുരൻ സിംഗ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. പുരൻ സിംഗിന്റെ കുടുംബം കൃഷിപ്പണിക്കാരാണ്.
Comments