പിറ്റ് ബുള്ളിന്റെ ആക്രമണത്തിൽ പരിക്കേറ്റ ആറ് വയസുകാരിയുടെ മുഖത്ത് ആയിരം സ്റ്റിച്ചുകൾ തുന്നിച്ചേർത്ത് ഡോക്ടർമാർ. യുഎസിലെ ചെസ്റ്റർവില്ലേയിൽ ഫെബ്രുവരി 18നായിരുന്നു സംഭവം. ലില്ലിയെന്ന പെൺകുട്ടിയാണ് നായയുടെ ആക്രമണത്തിന് ഇരയായത്. അയൽവീട്ടിലെ പിറ്റ് ബുള്ളായിരുന്നു കുട്ടിയെ അതിക്രൂരമായി ആക്രമിച്ചതെന്നാണ് റിപ്പോർട്ട്.
ലില്ലി തന്റെ കൂട്ടുകാരിയുടെ വീട്ടിലേക്ക് കളിക്കാൻ ചെന്നപ്പോഴായിരുന്നു ആക്രമണം. കസേരയിൽ ഇരിക്കുകയായിരുന്ന ലില്ലിയെ പെട്ടെന്ന് നായ വന്ന് കടിക്കുകയായിരുന്നു. വീട്ടുകാർ ഓടി വന്നപ്പോൾ പിറ്റ് ബുൾ പിന്തിരിഞ്ഞ് പോവുകയും ചെയ്തു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതായും വീട്ടുകാർ പറയുന്നു.
ലില്ലിയുടെ മുഖത്തെ പേശികൾ പൂർണമായും തകരാറിലായ നിലയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. കണ്ണിന് താഴെ മുതൽ താടിയെല്ല് വരെയുള്ള ഭാഗത്താണ് ആയിരത്തോളം സ്റ്റിച്ചുകൾ ഇട്ടിരിക്കുന്നത്. ബ്രീത്തിംഗ് ടൂബിലൂടെയാണ് കുട്ടി ശ്വസിക്കുന്നത്. ഒരാഴ്ചയോളം സെഡേഷൻ നൽകി ആശുപത്രിയിൽ കിടത്തി ചികിത്സ നൽകി. നിലവിൽ കുട്ടിക്ക് സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. സലൈവ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ തകരാറിലാണെന്നും ലില്ലിക്ക് ഇനി ചിരിക്കാൻ സാധിക്കില്ലെന്നുമാണ് കുട്ടിയെ പരിചരിക്കുന്ന ഡോക്ടർമാർ അറിയിക്കുന്നത്.
Comments