കേരളത്തിലെ ദേവീ ഭക്തരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് ചോറ്റാനിക്കര ക്ഷേത്രത്തിലെ മകം തൊഴൽ . കുംഭമാസത്തിലെ മകം നാളിൽ നടക്കുന്ന ഈ പുണ്യ ചടങ്ങിൽ ആയിരക്കണക്കിനു ഭക്തരാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും എത്തുന്നത് ഇവർക്ക് ജീവിതകാലം മുഴുവൻ ദേവി അനുഗ്രഹം ചൊരിയുമെന്നും എല്ലാ അഭിലാഷങ്ങളും നിറവേറ്റുമെന്നും വിശ്വസിക്കപ്പെടുന്നു. ദേവി വലതു കൈ കൊണ്ട് അനുഗ്രഹം നൽകുന്ന ഒരേ ഒരു ദിവസമാണ് കുംഭമാസത്തിലെ മകം നാൾ. സാധാരണ ദിവസങ്ങളിൽ ദേവി ഇടതു കൈ കൊണ്ടാണ് ഭക്തരെ അനുഗ്രഹിക്കുന്നത്. സ്ത്രീകളാണ് ഏറ്റവുംകൂടുതൽ മകം തൊഴാൻ എത്തുന്നത്. വിവാഹം വൈകുന്നവർ , പരീക്ഷകളിൽ ഉന്നതവിജയം കാംക്ഷിക്കുന്നവർ, പ്രേത ബാധയുടെ ഉപദ്രവമുള്ളവർ , ഇവരെല്ലാം മകം തൊഴുന്നത് ഐശ്വര്യ പ്രദമാണെന്നാണ് വിശ്വാസം.
ചോറ്റാനിക്കരയിലെ ഏറ്റവും വിശിഷ്ട ദിവസങ്ങളിൽ ഒന്നാണ് മകം തൊഴൽ. കുംഭമാസത്തിലെ മകം നാളിൽ സർവാഭരണ വിഭൂഷിതയായി ആദി പരാശക്തിയായ ചോറ്റാനിക്കരയമ്മ വില്വമംഗലത്ത് സ്വാമിക്ക് ദർശനമേകിയതിനാലാണ് ചോറ്റാനിക്കരയിൽ മകം തൊഴൽ ആഘോഷിക്കുന്നത്. സ്വാമിയാർക്ക് വിശ്വരൂപദർശനം നൽകിയതുപോലെ ഭക്തർക്കും ദേവി വിശ്വരൂപദർശനം നൽകുമെന്നാണ് വിശ്വാസം. ഏറ്റവും വിശിഷ്ടമായ തങ്ക ഗോളകയാണ് ഈ ദിവസം ദേവിക്ക് ചാർത്തുന്നത്.
മേൽക്കാവ്, കീഴ്‌ക്കാവ് എന്നീ പേരുകളിൽ അറിയപ്പെടുന്ന തുല്യ പ്രാധാന്യമുള്ള രണ്ടു കോവിലുകൾ ചോറ്റാനിക്കരയിലുണ്ട്. ആദി പരാശക്തിയാണ് മേൽക്കാവിലെ പ്രതിഷ്ഠ. കീഴ്‌ക്കാവിലാകട്ടെ ഉഗ്രമൂർത്തിയായ ഭദ്രകാളിയും. മേൽക്കാവിലെ പ്രധാന വഴിപാടാണ് ബ്രാഹ്മിണി പാട്ട് . ദേവിയെ വാൽക്കണ്ണാടിയിൽ ആവാഹിച്ച് മണ്ഡപത്തിലെ അലങ്കരിച്ച പീഠത്തിൽ ഇരുത്തും ദേവിയുടെ അംഗരക്ഷകനായ ശാസ്താവിനെ മറ്റൊരു പീഠത്തിലും ഇരുത്തും . അതിനു ശേഷമാണ് ബ്രാഹ്മണിപാട്ട് തുടങ്ങുന്നത്. ചോറ്റാനിക്കര ഭഗവതിക്ക് ഏറ്റവും പ്രിയപെട്ട വഴിപാടാണ് ബ്രാഹ്മണിപാട്ട് .കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളില്‍ മാത്രമാണ് ഈ അനുഷ്ഠാനകല ഇപ്പോഴും നിലനില്‍ക്കുന്നത്. നമ്പീശന്‍ കുടുംബങ്ങളിലെ സ്ത്രീകളാണ് ബ്രാഹ്‌മണിപ്പാട്ട് പാടുന്നത്. നങ്ങ്യാര്‍ക്കൂത്ത് പോലെ, തിരുവാതിരക്കളി പോലെ സ്ത്രീസമൂഹത്തിന് മാത്രം അവതരിപ്പിക്കാന്‍ അവകാശമുള്ള ഒന്നാണ് ബ്രാഹ്‌മണിപ്പാട്ട് . ബ്രാഹ്‌മണിപ്പാട്ട് പാടുന്നവര്‍ ബ്രാഹ്‌മണിയമ്മ എന്ന പേരിലാണ് അറിയപ്പെടുന്നത്.
മേൽക്കാവിൽ ദർശനം കഴിഞ്ഞ് ഇറങ്ങിയാൽ പിന്നെ കീഴ്‌ക്കാവായി. ഉഗ്രമൂർത്തിയായ ഭദ്രകാളിയുടെ മുന്നിൽ ആണ് പ്രശസ്തമായ ഭജനമിരിപ്പും ബാധയൊഴിപ്പിക്കലും നടത്തുന്നത്. മേൽശാന്തിയോ തന്ത്രിയോ ആണ് ഗുരുതി നടത്താറുളളത് . ഉത്സവകാലത്തൊഴികെ എല്ലാ ദിവസവും ഗുരുതി പൂജ ഉണ്ടായിരിക്കും. കീഴ്‌ക്കാവിൽ കുരുതി നടക്കുമ്പോൾ ബാധയുള്ളവർ ഉറഞ്ഞു തുള്ളും . ഇതിനിടയിൽ ദേവിയും ബാധയും തമ്മിലുള്ള സംഭാഷണം ഭക്തരെ അത്ഭുതപ്പെടുത്തുന്നതാണ്. അവസാനം ദേവിയുടെ നടയിൽ ബാധ പരാജയം സമ്മതിച്ച് കത്തിച്ചു വച്ച ദീപത്തിൽ തൊട്ട് ഇനി ഒരിക്കലും ആരേയും ഉപദ്രവിക്കില്ലെന്ന് സത്യം ചെയ്യുന്നു. ഒഴിഞ്ഞ ബാധകളെ ഇരുമ്പാണിയിൽ ബന്ധിച്ച് പാല മരത്തിൽ തറക്കുന്നു. ഭക്തരെ ഒന്നടങ്കം അത്ഭുതപ്പെടുത്തുന്ന ഒന്നാണ് ചോറ്റാനിക്കരയിലെ ഗുരുതി. ഇങ്ങിനെ പല ഐതിഹ്യങ്ങളും വിശ്വാസങ്ങളും ചോറ്റാനിക്കരയമ്മയെ ശ്രേഷ്ഠമാക്കുന്നു.
ഈ വർഷം മാർച്ച് ആറിനാണ് ഈ വർഷത്തെ മകം തൊഴൽ. പിറ്റേന്നാണ് പൂരം തൊഴൽ. അന്ന് പുരുഷന്മാർക്ക് ചോറ്റാനിക്കര ദേവിയെ തൊഴാനുള്ള ദിവസമാണ്. 2023 മാർച്ച് 07-നാണ് ഈ വർഷത്തെ പൂരം തൊഴൽ.
ആദിത്യ എം പി
(ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ആൻഡ് ഹ്യൂമാനിറ്റീസിലെ അവസാന സെമസ്റ്റർ ജേർണലിസം വിദ്യാർത്ഥിനി. കണ്ണൂർ സ്വദേശിയാണ്)
Comments