മുംബൈ : ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ട്രെയിൻ യാത്രക്കാരിൽ നിന്ന് റെയിൽ വേ ഈടാക്കിയത് 100 കോടി രൂപ. റെയിൽവേയുടെ മുംബൈ ഡിവിഷനിൽ നിന്ന് മാത്രമാണ് ഈ വൻതുക പിഴയായി ഈടാക്കിയിരിക്കുന്നത്. 2022 ഏപ്രിൽ മുതൽ 2023 ഫെബ്രുവരി വരെയുള്ള കണക്കുകളാണ് റെയിൽവേ പുറത്തു വിട്ടത്. ഔദ്യോഗിക റിപ്പോർട്ട് പ്രകാരം ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത 18 ലക്ഷം യാത്രക്കാരിൽ നിന്നാണ് 100 കോടിയിലേറെ രൂപ പിഴ ഈടാക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷം പുറത്തു വിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം മൂംബൈ ഡിവിഷനിൽ നിന്നും 60 കോടി രൂപയായിരുന്നു ടിക്കറ്റില്ലാത്തതിന് പിഴ ഈടാക്കിയത്. ആദ്യമായാണ് ഇത്രയും ഭീമമായ തുക പിഴ ഇനത്തിൽ മാത്രം റെയിൽവേ ഈടാക്കുന്നത്. ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് സെൻട്രൽ റെയിൽവേ നിരന്തരം നിർദേശം നൽകാറുണ്ട്. എന്നാൽ യാത്രക്കാർ ഇത് മുഖവിലക്കെടുക്കാത്തതാണ് റൊക്കോർഡ് തുകയിലേക്ക് എത്താൻ കാരണം.
ട്രെയിനുകളിൽ ടിക്കറ്റുകൾ ഇല്ലാത്ത യാത്രക്കാർ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതികൾ നിരന്തരം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കിയത്. മുംബൈ ഡിവിഷനിൽ 77 റെയിൽവേ സ്‌റ്റേഷനുകളാണ് ഉള്ളത്. ഇതിൽ 1200 ട്രാവൽ ടിക്കറ്റ് എക്‌സാമിനർമാരും ഉണ്ട്. ഇവർ ടിക്കറ്റില്ലാത്ത യാത്രക്കാരെ കണ്ടെത്തി പിഴ ഈടാക്കുന്നു.
Comments