കന്യാകുമാരി ജില്ലയിലെ വിശ്വപ്രസിദ്ധമായ ക്ഷേത്രമാണ് മണ്ടയ്‌ക്കാട് ഭഗവതി ക്ഷേത്രം. വൈഷ്ണവാംശ ശക്തിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഈ ഭഗവതി കുടിക്കൊള്ളുന്നത് ശ്രീചക്രത്തിന് മുകളിലുള്ള ഒരു ചിതൽപ്പുറ്റിലാണ്. പതിനഞ്ച് അടിയോളം ഉയരമുള്ള ചിതൽപ്പുറ്റാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഇത് വളർന്നു കൊണ്ടിരിക്കുകയാണ് എന്നാണ് സങ്കല്പം. ചിതൽപ്പുറ്റിന് മുകളിലായി ചന്ദനത്തടി കൊണ്ടുനിർമിച്ചിട്ടുള്ള ഭഗവതിയുടെ മുഖം കാണാം. ഇതിൽ മണ്ടയ്‌ക്കാട് അമ്മൻ ദേവി ആദിപരാശക്തി കുടിയിരിക്കുന്നുവെന്നാണ് വിശ്വാസം. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിഭാവങ്ങൾ ഭഗവതിക്കുണ്ട്. എങ്കിലും ഭദ്രകാളി, മഹാകാളി (ശ്രീ പാർവതി) എന്ന ഭാവം തന്നെയാണ് പ്രധാനം.
മണ്ടയ്‌ക്കാട്ഭഗവതി ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് മണ്ടയ്‌ക്കാട് അമ്മയുടെ കൊട. കുംഭ മാസത്തിലെ അവസാന ചൊവ്വാഴ്ചയാണ് കൊട മഹോൽസവം നടത്തുന്നത്. പത്തു ദിവസം നീണ്ടു നിൽക്കുന്ന കൊട മഹോത്സവത്തിൽ തമിഴ് നാട്ടിൽ നിന്നും കേരളത്തിൽ നിന്നും പതിനായിരക്കണക്കിന് ഭക്തരാണ് ക്ഷേത്ര ദർശനത്തിനായി എത്തുന്നത്.
പ്രധാന ഉത്സവമായ കൊടയ്‌ക്ക് പൊങ്കാല അർപ്പിക്കാൻ സ്ത്രീകളുടെ വൻ തിരക്കാണ്. എല്ലാ വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിയും കെട്ടി എത്തുന്ന സ്ത്രീകളാണ് പൊങ്കാല ഇടുന്നത്. സ്ത്രീകൾ ഇരുമുടിയും കെട്ടി എത്തുന്നതിനാൽ സ്ത്രീകളുടെ ശബരിമല എന്നും മണ്ടയ്‌ക്കാട് ഭഗവതി ക്ഷേത്രം അറിയപ്പെടുന്നു. പൊങ്കാല ഇട്ട് നിവേദ്യം സമർപ്പിച്ച കഴിഞ്ഞാൻ പിന്നെ കടൽ കാണുക എന്നൊരു ചടങ്ങുണ്ട്. ക്ഷേത്രത്തിനു നേരെ പിൻപിലായി കടൽക്കരയാണ്. അവിടെ ചെന്ന് കാൽ നനച്ചതിന് ശേഷം ഭക്തർക്ക് തിരിച്ചു പോകാവുന്നതാണ്.
കൊട മഹോത്സവത്തിന് 17 ദിവസം മുൻപുള്ള ഞായറാഴ്ച കൊടിയേറി പത്തു ദിവസത്തെ ഉത്സവമുണ്ട്. അത് അവസാനിക്കുന്നതും ചൊവ്വാഴ്ചയാണ്. അതിനു ശേഷം വരുന്ന അടുത്ത ചൊവ്വാഴ്ചയാണ് എട്ടാം കൊടയെന്ന പേരിൽ അഘോഷിക്കപ്പെടുന്നത്. ‘വലിയ പടുക്ക’ എന്നൊരു ചടങ്ങും അന്ന് നടക്കുന്നു. ധാരാളം മലരും, പഴവും, അട, വട, അപ്പം, തിരളി മുതലായവയുണ്ടാക്കി ഭഗവതിക്ക് സമർപ്പിക്കുന്നു. ഞായറാഴ്ച കൊട ഉത്സവം കൊടിയേറി തുടങ്ങുന്നത് മുതൽ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെടുന്നു.ഉത്സവ സമയത്ത് പൊങ്കാല അടുപ്പുകളോട് ചേർന്ന് മത്സ്യം പാകം ചെയ്യുന്നു എന്നത് ഇവിടുത്തെ പ്രത്യേകതകളിൽ ഒന്നാണ്.
ക്ഷേത്രത്തിലെ ശ്രീചക്രത്തെക്കുറിച്ചുള്ള ഐതിഹ്യം.
ദേവീ ആരാധനയിൽ ശ്രീചക്രത്തിനു വളരെ വലിയ പ്രാധാന്യം ഉണ്ട് .മണ്ടക്കാട് ദേവീക്ഷേത്രത്തിലെ ശ്രീചക്രത്തെക്കുറിച്ചും ഒരു ഐതീഹ്യമുണ്ട്. ജഗദ് ഗുരു ആദിശങ്കരന്റെ ഒരു ശിഷ്യൻ ഒരിക്കൽ ‘ശ്രീചക്രം’ വഹിച്ചുകൊണ്ട് ഈ പ്രദേശത്ത് എത്തി. ശിവശക്തി ഐക്യരൂപത്തിൽ പരാശക്തി കുടികൊള്ളുന്ന ആ ശ്രീചക്രത്തിൽ അദ്ദേഹം ദിവസവും പ്രാർത്ഥന നടത്തി. ആ കാലത്ത് സാംക്രമിക രോഗങ്ങളായ കോളറയും വസൂരിയും ഈ പ്രദേശത്തെ ഗ്രാമങ്ങളിൽ വ്യാപകമായിരുന്നു.മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്തതിനാൽ രോഗം ഭേദമാക്കാൻ കഴിയാതെ ജനങ്ങൾ ദുരിതത്തിലായിരുന്നു. ആകെ വലഞ്ഞ ഗ്രാമവാസികൾ മണ്ടയ്‌ക്കാടിൽ നിന്ന് ഒഴിഞ്ഞു പോകാൻ തുടങ്ങി.ശ്രീചക്രം കയ്യിലുണ്ടായിരുന്ന സന്യാസി , തന്റെ ദൈവീക ശക്തിയാൽ ജനങ്ങളുടെ രോഗങ്ങൾ സുഖപ്പെടുത്തി. ഇതോടെ ഗ്രാമവാസികൾ ഈ സന്യാസി തങ്ങളെ സഹായിക്കാൻ വന്ന ദേവനാണെന്ന് വിശ്വസിക്കുകയും അദ്ദേഹത്തെ ആരാധിക്കുകയും ചെയ്തു.
അങ്ങിനെ വളരെക്കാലം അവിടെ താമസിച്ച സന്യാസി ജനങ്ങളുടെ അസുഖങ്ങൾ ഭേദമാക്കുകയും ഗ്രാമത്തിലെ കുട്ടികൾക്ക് വിനോദത്തിനായി കളികൾ പഠിപ്പിക്കുകയും ചെയ്തു. കാലക്രമേണ സന്യാസി ശ്രീചക്രം സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഒരു ചിതൽപ്പുറ്റുണ്ടായി. അദ്ദേഹം ശ്രീചക്രം നിലത്ത് സ്ഥാപിച്ച് പൂജയിലും ധ്യാനത്തിലും മുഴുകി. പതിയെ അതിന് ചുറ്റും ചിതൽപ്പുറ്റുകൾ വളർന്നു. കുട്ടികൾ ധ്യാനത്തിൽ നിന്ന് ഉണർത്താൻ ശ്രമിച്ചപ്പോഴാണ് അദ്ദേഹം ആ സ്ഥലത്ത് ‘ജീവസമാധി’ (ദൈവത്തിലോ പരബ്രഹ്മത്തിലോ ലയിക്കുന്നുവെന്ന സങ്കൽപ്പം) ആയിത്തീർന്നുവെന്ന് പ്രദേശവാസികൾക്ക് മനസ്സിലായത്. സന്യാസിയുടെ സമാധിയ്‌ക്ക് ശേഷവും അദ്ദേഹം സ്ഥാപിച്ച ശ്രീചക്രം അവിടെ തന്നെ നിലകൊണ്ടു. ഇതറിഞ്ഞ, ഈ പ്രദേശം ഭരിച്ചിരുന്ന തിരുവതാംകൂറിലെ മാർത്താണ്ഡവർമ രാജാവ് ഭഗവതി ആദിപരാശക്തിക്കു വേണ്ടി അവിടെ ഒരു ക്ഷേത്രം പണിതു എന്നാണു പ്രബലമായ ഐതിഹ്യം.
പല ഐതിഹ്യങ്ങളും വിശ്വാസങ്ങളുമാണ് മണ്ടയ്‌ക്കാട് ഭഗവതി ക്ഷേത്രത്തിനു പിന്നിലുള്ളത്. മറ്റൊന്ന് ഇങ്ങിനെയാണ്. ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പണ്ട് കന്നുകാലി മേയ്‌ക്കുന്ന ഇടയർ പനം തേങ്ങയിട്ട് അങ്ങോട്ടും ഇങ്ങോട്ടും അടിച്ചു കളിക്കുന്നത് സാധാരണയായിരുന്നു. ഒരു ദിവസം അടിച്ചു കളിക്കുന്നതിനിടെ പനംതേങ്ങ അടുത്തുള്ള ഒരു ചിതൽപുറ്റിൽ കൊള്ളുകയും തുടർന്ന് പുറ്റിന്റെ പൊട്ടിയ ഭാഗത്തു നിന്നും രക്തം പ്രവഹിക്കാൻ തുടങ്ങുകയും ചെയ്തു. അപ്പോഴേക്കും ഈ വർത്തമാനം അറിഞ്ഞ് ആ സ്ഥലത്തിന്റെയും കന്നുകാലികളുടെയും ഉടമസ്ഥന്മാരും മറ്റനേകം ജനങ്ങളും സ്ഥലത്തെത്തി.ദേവി വല്മീകരൂപത്തില്‍ ഇവിടെ ആവിര്‍ഭവിച്ചിരിക്കുകയാണെന്നും ചിതൽപ്പുറ്റു പൊട്ടിയിരിക്കുന്ന സ്ഥലത്തു ചന്ദനമരച്ചു തേച്ചു വിടവടച്ചാൽ രക്തപ്രവാഹം നിൽക്കുമെന്നും ഒരാള്‍ ഉറഞ്ഞുതുള്ളി പറഞ്ഞു. തുടർന്ന് പൊട്ടിയ പുറ്റിന്‍റെ വിടവ് ചന്ദനം കൊണ്ട് അടച്ചു. അപ്പോള്‍ രക്തപ്രവാഹം നിലച്ചു. പിന്നീട് മുതൽ അമ്മന് മുറയ്‌ക്ക് പൂജ ആരംഭിച്ചു. പൂജ ആരംഭിച്ചതോടെ പുറ്റ് ക്രമേണ വളരാൻ തുടങ്ങി .അങ്ങിനെ അതിന്നു കാണുന്ന മണ്ടക്കാട് ക്ഷേത്രമായി മാറി.
സ്ത്രീകൾ ഇരുമുടിക്കെട്ടുമായി മണ്ടയ്‌ക്കാട് ഭഗവതി അമ്മൻ ക്ഷേത്രത്തിൽ തീർത്ഥാടനത്തിന് എത്തുന്നതിനെക്കുറിച്ചും ഒരു ഐതീഹ്യമുണ്ട്. നൂറ്റാണ്ടുകൾക്കുമുമ്പ് കേരളത്തിൽ നിന്ന് എത്തിയ ഒരു വ്യാപാരി മണ്ടയ്‌ക്കാട് പ്രദേശത്തൂടെ കടന്നുപോകുകയായിരുന്നു. ദീർഘയാത്രകൊണ്ട് വിശന്നുവലഞ്ഞ വ്യാപാരിക്ക് വിരുന്നൊരുകാനായി ഭഗവതി ഒരു വൃദ്ധയുടെ രൂപത്തിൽ വന്നു. തന്റെ വിശപ്പകറ്റാൻ വൃദ്ധയുടെ രൂപത്തിൽ വന്നത് ഭഗവതിയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം തന്റെ വ്യാപാരത്തിൽ നിന്നുള്ള സമ്പാദ്യത്തിന്റെ ഒരു ഭാഗം തുണിയിൽ കെട്ടി ക്ഷേത്രത്തിലേക്ക് സംഭാവന നൽകി. ആ വ്യാപാരി സ്വന്തം ദേശമായ കൊല്ലത്ത് മടങ്ങിയെത്തുകയും മണ്ടയ്‌ക്കാട് നടന്ന അത്ഭുതത്തെക്കുറിച്ച് ആളുകളോട് പറയുകയും ചെയ്തു.അന്നുമുതൽ ധാരാളം ആളുകൾ മണ്ടയ്‌ക്കാട്ടേക്ക് തീർത്ഥാടനം നടത്തി. പട്ടിണി കിടക്കുന്നവർക്ക് ഭക്ഷണം നൽകിയ ഭഗവതി അമ്മന് പൊങ്കൽ പാകം ചെയ്യുന്നതിനായി ആളുകൾ, പ്രത്യേകിച്ച് സ്ത്രീകൾ ഇരുമുടിക്കെട്ടുമായിട്ടായിരുന്നു മണ്ടയ്‌ക്കാട് എത്തിത്തുടങ്ങിയത്. ഇരുമുടിയിൽ, ഒരു കെട്ടിനുള്ളിൽ പൊങ്കലിന് വേണ്ട സാധനങ്ങളും മറ്റേ കെട്ടിൽ പൂജയ്‌ക്ക് വേണ്ട സാധനങ്ങളുമായിരിക്കും ഉണ്ടായിരിക്കുക.
ഇങ്ങിനെ പല ഭാഗങ്ങളിൽ നിന്നുമുള്ള ദശലക്ഷകണക്കിന് ഭക്തർ ഒഴുകി എത്തുന്ന ശ്രേഷ്ഠമായ ഐതീഹ്യ പാരമ്പര്യമുള്ള ക്ഷേത്രമാണ് മണ്ടയ്‌ക്കാട് ഭഗവതി ക്ഷേത്രം.
ആദിത്യ എം പി
(ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ആൻഡ് ഹ്യൂമാനിറ്റീസിലെ അവസാന സെമസ്റ്റർ ജേർണലിസം വിദ്യാർത്ഥിനി. കണ്ണൂർ സ്വദേശിയാണ്)
Comments