കൊൽക്കത്ത: 2024 ലോക് സഭ തിരഞ്ഞെടുപ്പിൽ ത്രിണമൂൽ കോൺഗ്രസ് ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പാർട്ടി അദ്ധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ആരുമായും സഖ്യത്തിനില്ലെന്നും ജനങ്ങളുടെ പിന്തുണ മാത്രമാണ് തങ്ങൾക്ക് ആവശ്യമുള്ളെന്നും കഴിഞ്ഞ ദിവസം മമത വ്യക്തമാക്കി. സിപിഎമ്മിനും കോൺഗ്രസിനും വോട്ട് ചെയ്യുന്നവർ യഥാർത്ഥത്തിൽ ബിജെപിയെ പിന്തുണയ്‌ക്കുകയാണെന്നും മമത പരിഹസിച്ചു.
ബിജെപിയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങൾക്ക് വോട്ട് ചെയ്യുമെന്നും മമത അവകാശപ്പെട്ടു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിപക്ഷ പാർട്ടികളെ ഞെട്ടിച്ചുകൊണ്ട് മമതയുടെ പ്രഖ്യാപനം.
കോൺഗ്രസ് നേതൃത്വം നൽകുന്ന വിശാല പ്രതിപക്ഷ ഐക്യത്തിനായുള്ള ശ്രമങ്ങൾക്ക് തിരിച്ചടി നൽകിയിരിക്കുകയാണ് മമതയുടെ പുതിയ പ്രഖ്യാപനം. നിതീഷ് കുമാറിന്റെ ജെഡിയു അടക്കമുള്ള കക്ഷികൾ കോൺഗ്രസിനോട് അടുക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള തിരിച്ചടി. ബംഗാളിന് പുറമെ ഗോവ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ തൃണമൂലിന് കാര്യമായ സ്വാധീനമാണുള്ളത്.
ബിആർഎസ് എന്ന പാർട്ടി രൂപീകരിച്ച് ചന്ദ്രശേഖരർ റാവുവും ദേശീയ രാഷ്‌ട്രീയത്തിലേക്കുള്ള കടന്നുവരവ് അറിയിച്ചിട്ടുണ്ട്. സ്റ്റാലിനും പ്രധാനമന്ത്രി കസേരയിന്മേലുള്ള തന്റെ ആഗ്രഹം കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. ഇടത് പാർട്ടികൾ കൈപിടിക്കുമ്പോൾ മറ്റു കക്ഷികൾ കോൺഗ്രസിൽ നിന്നും അകലുന്നത് വിശാല പ്രതിപക്ഷ ഐക്യമെന്നത് സ്വപ്‌നം മാത്രമാകുമെന്നുള്ള വ്യക്തമായ സൂചനയാണ് നൽകുന്നത്.
Comments