അനേകം നവോദ്ധാന നായകർക്ക് ജന്മം നൽകിയ മണ്ണാണ് തിരുവിതാംകൂറിന്റേത്. കേരളത്തിലെ വിഖ്യാതരായ പല സാമൂഹിക സാംസ്‌കാരിക നായകരെ കേരളത്തിന് സംഭാവന ചെയ്തത് തിരുവിതാംകൂറാണ്. ആ പട്ടികയിൽ ഒഴിവാക്കാൻ സാധിക്കാത്ത പേരാണ് അയ്യാ വൈകുണ്ഠ സ്വാമികളുടേത്. ശ്രീനാരായണഗുരുദേവൻ, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി എന്നീ പേരുകൾക്കിടയിൽ അയ്യാ വൈകുണ്ഠ സ്വാമികൾ എന്ന പേര് കൂടി വരുമ്പോൾ മാത്രമേ ആ പട്ടിക പൂർണ്ണമാകു.
1809 നാഗർകോവിലിനടുത്ത് ശാസ്താംകോയിൽവിളയിലെ സ്വാമിതോപ്പിലാണ് സ്വാമികളുടെ ജനനം. മുടിചൂടും പെരുമാൾ, സവർണരുടെ എതിർപ്പുമൂലം മുത്തുക്കുട്ടി എന്നാക്കുകയും. പില്കാലത്ത് വൈകുണ്ഠർ എന്ന പേരു സ്വീകരിക്കുകയായിരുന്നു. ഹൈന്ദവ യാഥാസ്ഥിതികതയെയും വൈദേശിക മത പരിവർത്തനശ്രമങ്ങളെയും ശക്തിയുക്തം എതിർത്ത സ്വാമികൾ. ദുർബല സമൂഹങ്ങളെ ചൂഷണം ചെയ്യുന്ന ഭരണവ്യവസ്ഥയെ അദ്ദേഹം നിശിതമായി വിമർശിച്ചിരുന്നു. വിഗ്രഹാരാധന, മൃഗബലി തുടങ്ങിയ ആചാരങ്ങളിൽ അർത്ഥമില്ലെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. മേൽമുണ്ട് ധരിക്കൽ സമരത്തിനു നേതൃത്വം നൽകി. എല്ലാ മനുഷ്യരും സമന്മാരാണ് എന്ന ആശയത്തിനു ശക്തി പകർന്നുകൊണ്ട് അദ്ദേഹം 1836-ൽ ശുചീന്ദ്രത്ത് ‘സമത്വസമാജം’ എന്ന സംഘടന സ്ഥാപിച്ചു ഓരോരുത്തരിലും ദൈവം വിളങ്ങുന്നു എന്ന സമഭാവനയാണ് വൈകുണ്ഠ സ്വാമികൾക്കുണ്ടായിരുന്നത്. ഇതിന്റെ പ്രതിഫനമാണ് വൈകുണ്ഠസ്വാമികളുടെ 1851-ൽ നടന്ന കണ്ണാടിപ്രതിഷ്ഠ.
അദ്ധ്യാത്മിക പ്രവർത്തനത്തിൽ മാത്രമായി ഒതുങ്ങുന്നതായിരുന്നില്ല സ്വാമികളുടെ മണ്ഡലം മറിച്ച് അത് സാമൂഹിക സാംസ്‌കാരിക മേഖലകളിലേക്ക് പടർന്നിരുന്നു. കൂലി തന്നില്ലെങ്കിൽ വേല ചെയ്യരുത്’ എന്ന് തൊഴിലാളി സമൂഹത്തിനു നിർദേശം അതിന് മകുടോദാഹരണമായിരുന്നു. മേൽജാതിക്കാരുടെ മാത്രം അവകാശമായിരുന്ന തലപ്പാവ് ധരിക്കനുള്ള വിപ്ലവകരമായ തീരുമാനം അതിന്റെ ശംഖൊലിയായിരുന്നു.
വിവിധ ജാതികളിൽ നിന്നു പൂജാരിമാരെ തിരഞ്ഞെടുത്ത് വിശ്വാസ സമ്പ്രദായത്തെ പുരോഹിത മുക്തമാക്കാനുള്ള ശ്രമം വലിയ വിപ്ലവത്തിന് തുടക്കം കുറിക്കാൻ ഉതകുന്നതായിരുന്നു. ഏതു ജാതിയിൽപെട്ടവർക്കും സന്ന്യാസം സ്വീകരിക്കാമെന്നു പ്രഖ്യാപിച്ചുകൊണ്ട് ‘തുവൈയൽപന്തി’ എന്ന പേരിൽ സ്വാമികൾ സ്ഥാപിച്ച പ്രസ്ഥാനം വിവിധകാലങ്ങളായി സമൂഹത്തിൽ അടിഞ്ഞുകൂടിയ അഴുക്കുകൾ തുത്തെറിയാൻ സാധിക്കും വിധം ശക്തമായ തീരുമാനമായിരുന്നു. ഏകദൈവ സങ്കൽപത്തിന്റെ അടിസ്ഥാനത്തിലാണ് ‘അയ്യാവഴി’ എന്ന ധർമ്മപാതയ്‌ക്ക് സ്വാമികൾ പ്രചാരം നൽകിയത്. സ്വാമികളുടെ ശിഷ്യന്മാരായ ഷൺമുഖ വടിവേലു, തൈക്കാട്ട് അയ്യാവ് എന്നിവർ അയ്യാവൈകുണ്ഠരുടെ ദർശനങ്ങൾ പ്രചരിപ്പിച്ചിരുന്നു. 42 വർഷം മാത്രം ജീവിച്ച മഹാമനീഷി 1851 സമാധിയായി.
Comments