ന്യൂഡൽഹി:ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സത്യബ്രത മുഖർജിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമ ബംഗാളിൽ ബിജെപി കെട്ടിപ്പടുക്കുന്നതിൽ സത്യബ്രത മുഖർജി നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ വേദനിക്കുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനമറിയിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
സത്യബ്രത മുഖർജിയുടെ വിയോഗത്തിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും അനുശോചനം രേഖപ്പെടുത്തി. പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിലെ ജനങ്ങളുടെ യഥാർത്ഥ സംരക്ഷകനായിരുന്നുവെന്നും അവർക്കുവേണ്ടി അക്ഷീണം പ്രയത്നിച്ച വ്യക്തിയാരുന്നു അദ്ദേഹമെന്നും നദ്ദ ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ കൂടിയായിരുന്നു സത്യബ്രത മുഖർജി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. ബിജെപിയുടെ മുൻ സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങുന്നതിന് മുൻപ് അഡീഷണൽ സോളിസിറ്റർ ജനറലായിരുന്നു. 1999-ൽ കൃഷ്ണനഗർ ലോക്സഭാ മണ്ഡലത്തിൽനിന്ന് ബിജെപി എംപിയായി വിജയിച്ച സത്യബ്രത, അടൽ ബിഹാരി വാജ്പേയി മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു. വാജ്പേയി മന്ത്രിസഭയിൽ രാസ-വളം വകുപ്പിന്റെയും പിന്നീട് വാണിജ്യ- വ്യവസായ വകുപ്പിന്റെയും സഹമന്ത്രിയായിരുന്നു.
Comments